

'തുടക്കം' സിനിമയിലൂടെ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനും നടനുമായ ആശിഷ് ജോ ആന്റണി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒറ്റ ഡയലോഗ് മാത്രമാണ് ആശിഷിന് ഉണ്ടായിരുന്നത്. ജിത്തു എന്ന വില്ലൻ കഥാപാത്രം ആശിഷിന് ചെയ്യാനാകില്ല എന്നായിരുന്നു താൻ ആദ്യം പറഞ്ഞത് എന്ന് പറയുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ.
കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര. "ആന്റണിയോട് ഞാൻ പറഞ്ഞു, നമുക്ക് ഈ കഥ കേൾക്കണം. അപ്പോൾ ആന്റണിയും നമ്മളും എല്ലാവരും ഒരുമിച്ചിരുന്ന് കഥ കേട്ടു. ആശിഷ് ഈ കഥാപാത്രം ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ഇല്ല അത് ശരിയാകില്ല.
കാരണം ഞാൻ ഈ കുട്ടികളൊക്കെ വളരുന്നത് കണ്ടിട്ടുണ്ട്. അവർ പെരുമാറുന്നത് ഞാൻ കാണുന്നതാണ്. ആശിഷിന് ഈ കഥാപാത്രം ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു. പക്ഷേ സിനിമ വന്നു കഴിഞ്ഞപ്പോൾ, ഷൂട്ടിങ് സമയത്തു തന്നെ നമ്മളെല്ലാവരും സർപ്രൈസ് ആയി. ഇടയ്ക്ക് ആന്റണി വന്നിട്ടു പറഞ്ഞു, ചേച്ചി വേറൊരു കഥ വന്നിട്ടുണ്ട്. അത് നൂറ് ശതമാനവും ആശിഷിന് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു.
ഇതുപോലെയുള്ള കഥാപാത്രമാണെങ്കിൽ. നമ്മളാരും വിചാരിക്കാത്ത പോലെ ചെയ്തു, അതും ഡയലോഗ് ഒന്നുമില്ലാതെ. ഡയലോഗ് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അത്രയും തീവ്രത ആ കഥാപാത്രത്തിന് ഉണ്ടാകുമായിരുന്നില്ല. ആ ഡയലോഗ് പോലും വേണ്ട എന്ന് ചിലർ പറഞ്ഞിരുന്നു, കാരണം അത്രയും തീവ്രമായാണ് അവൻ അത് അവതരിപ്പിച്ചിരിക്കുന്നത്". - സുചിത്ര മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates