കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ രാജ്യസഭയിൽ ഉന്നയിച്ച് നടൻ സുരേഷ് ഗോപി. താൻ അനുവദിച്ച ഫണ്ട് പോലും വിനോയോഗിച്ചില്ലെന്നും സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടിവന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിലെ പോലെ അല്ലെന്നും കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അച്ഛന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് മകൻ ഗോകുൽ സുരേഷ് രംഗത്തെത്തി.
സുരേഷ് ഗോപിയുടെ പ്രസംഗം വൈറൽ
വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ പോലും ജനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം പങ്കുവച്ച് ഗോകുൽ കുറിച്ചത്. രാജ്യസഭയിൽ നിന്ന് ‘വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ.’- എന്നാണ് ഗോകുൽ കുറിച്ചത്. അതിന് പിന്നാലെ സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും ഉടൻ തന്നെ കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയിൽ സുരേഷ് ഗോപി കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയുടെ വാക്കുകൾ
‘ഇടമലക്കുടിയിലേക്ക് എന്റെ എംപി ഫണ്ടിൽ നിന്നും 12.5 ലക്ഷം ഞാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ പണം വിനിയോഗിച്ചിട്ടില്ല.ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കലക്ടർ അറിയിച്ചു. എന്നാൽ എംപിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലിൽ അവസാനിക്കും. ആ ഫണ്ട് ലാപ്സ് ആയി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ എന്റെ സ്വന്തം കൈയ്യിൽ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികൾക്ക് കുടിവെള്ളം എത്തിച്ച് നൽകിയത്. 5.7 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്ന് കൊടുത്തത്. കേരളത്തിലെ ആദിവാസികളുടെ ജീവിതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ എന്റെ കൈയ്യിൽ ഉണ്ട്. അവരുടെ സന്തോഷത്തിൽ ഞാനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തിൽ അവർക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ല.- സുരേഷ് ഗോപി പറഞ്ഞു.
തന്റെ കയ്യിൽ റിപ്പോർട്ടുകൾ ഒന്നും ഇല്ലെന്നും എന്നാൽ വയനാട്ടിൽ മൂന്നു ദിവസം നടത്തിയ സന്ദർശിച്ചനത്തിലൂടെ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates