

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മധുരയിൽ വച്ച് ഞായറാഴ്ച നടന്നു. ഓഡിയോ ലോഞ്ചിൽ സൂര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മധുരയുമായി തനിക്കുള്ള ആത്മബന്ധവും സൂര്യ പങ്കുവച്ചു.
“ഈ സിനിമ ഇത്രയും ആകാൻ കാരണം കറുപ്പു സാമിയാണെന്ന് എനിക്ക് തോന്നുന്നു. ദൈവം ഒരാളിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രഭാവം എന്താണെന്ന് ഞാൻ ശരിക്കും കണ്ടു. വിശ്വാസമുള്ളിടത്ത് അത്ഭുതങ്ങൾ തീർച്ചയായും സംഭവിക്കും. ഈ സിനിമയിൽ ഞാൻ നായകനല്ല, കറുപ്പു സാമിയാണ് നായകൻ.
ആർജെ ബാലാജി ഒരു ബഹുമുഖ പ്രതിഭയാണ്. കാരണമെന്താണെന്നു വച്ചാൽ, ഞാൻ എന്നെ സൂര്യയായിട്ടാണ് കാണുന്നത്. പക്ഷേ ബാലാജി അദ്ദേഹത്തെ സ്വയം കാണുന്നത് തന്നെ സംവിധായകൻ, നടൻ, കമന്റേറ്റർ തുടങ്ങി പല രീതിയിലാണ്. ഇതിൽ അഭിനയിക്കാൻ എനിക്ക് അവസരം നൽകിയ എന്റെ സംവിധായകനോട് ഞാൻ നന്ദി പറയുന്നു".- സൂര്യ പറഞ്ഞു.
അതോടൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ സായ് അഭ്യങ്കാറിനെയും സൂര്യ പ്രശംസിച്ചു. "സായ്, നിങ്ങൾ വളരെയധികം കഴിവുള്ള ഒരു കലാകാരനാണ്. നിനക്ക് മുന്നിൽ വലിയൊരു ഭാവിയുണ്ട്. ഞാനാദ്യം അദ്ദേഹത്തെ കണ്ടപ്പോൾ, ഒരുദിവസം 1000 ത്തോളം ട്യൂണുകൾ അദ്ദേഹം കമ്പോസ് ചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു.
ചിത്രം റിലീസ് ചെയ്യുമ്പോൾ സംഗീതത്തിന്റെ കാര്യത്തിൽ അത് വലിയൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക".- സൂര്യ പറഞ്ഞു. തൃഷ കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് 14ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates