

തന്റെ സ്‌ക്രീന്‍ ജീവിതങ്ങള്‍ പോലെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലും വേറിട്ട പാതയിലൂടെയാണ് സുസ്മിത സെന്‍ സഞ്ചരിച്ചിട്ടുള്ളത്. ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട് സുസ്മിത. ബോളിവുഡ് കരിയറിന്റെ പീക്കില്‍ നില്‍ക്കെ, 21 -ാം വയസില്‍ അമ്മയാകാനുള്ള സുസ്മിതയുടെ തീരുമാനം വലിയ വാര്‍ത്തയായിരുന്നു.
വലിയൊരു കരിയര്‍ മുമ്പിലുള്ളപ്പോഴാണ് സുസ്മിത വിവാഹം കഴിക്കുന്നില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകാമെന്നും തീരുമാനിക്കുന്നത്. ഇന്നത്തെ അത്ര പുരോഗമന ചിന്തയൊന്നുമില്ലാതിരുന്ന സമൂഹത്തിന് സുസ്മിതയുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. നിയമ സംവിധാനത്തോട് മല്ലിട്ടാണ് സുസ്മിത തന്റെ മകളുടെ അമ്മയായി മാറുന്നത്.
അന്ന് നിലനിന്നിരുന്ന നിയമം പ്രകാരം ഒരു സ്ത്രീയ്ക്ക് മാത്രമായി കുഞ്ഞിനെ ദത്തെടുക്കുക സാധ്യമായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം നിയമയുദ്ധം നടത്തിയാണ് സുസ്മിത മകള്‍ റെനയെ ദത്തെടുക്കാനുള്ള നിയമാനുമതി നേടുന്നത്. ''21 വയസായപ്പോള്‍ എനിക്ക് ചെയ്യേണ്ടത് എന്താണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. 21 മുതല്‍ 24 വരെ നിയമപോരാട്ടമായിരുന്നു. ഈ കാലം എന്റെ മകള്‍ ഫോസ്റ്റര്‍ കെയറിന്റെ ഭാഗമായി എനിക്കൊപ്പം തന്നെയായിരുന്നു. കോടതി എനിക്ക് അനുകൂലമായി വിധിച്ചില്ലെങ്കില്‍ എന്ത് ചെയ്യും? അപ്പോഴേക്കും ഈ കുഞ്ഞ് എന്നെ അമ്മ എന്ന് വിളിച്ച് തുടങ്ങിയിരുന്നു'' ആ കാലത്തെക്കുറിച്ച് സുസ്മിത പറയുകയാണ്.
''ഞാനൊരു പ്ലാനുണ്ടാക്കി. കോടതിയില്‍ വാദത്തിനായി പോകുമ്പോള്‍ അച്ഛനോട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടോളൂവെന്ന് പറഞ്ഞു. കോടതി കുഞ്ഞിനെ തരില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അവളേയും കൊണ്ട് രക്ഷപ്പെടണം. പക്ഷെ അച്ഛന്‍ സമ്മതിച്ചില്ല. അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഞാന്‍ പിടിവാശിക്കാരിയായിരുന്നു. എന്റെ കുഞ്ഞിനെ എന്നില്‍ നിന്നും അകറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.'' സുസ്മിത പറയുന്നു.
കുഞ്ഞിനെ ദത്തെടുക്കുന്നതില്‍ സുസ്മിതയ്ക്ക് ഏറ്റവും വലിയ പിന്തുണ അച്ഛന്‍ ആയിരുന്നു. തന്റെ സ്വത്തിന്റെ പകുതി റെനെയുടെ പേരില്‍ എഴുതിവെക്കാമെന്ന് അച്ഛന്‍ കോടതിയെ അറിയിച്ചതോടെയാണ് സുസ്മിതയ്ക്ക് കുട്ടിയെ ദത്തെടുക്കാനുള്ള അനുമതി കിട്ടിയത്. ''എന്റെ അച്ഛനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹമുള്ളത് കൊണ്ടാണ് എനിക്ക് എന്റെ മക്കളെ കിട്ടിയത്. ഇന്ത്യയില്‍ ദത്തെടുക്കാന്‍ അച്ഛനോ ഫാദര്‍ ഫിഗറായിട്ടുള്ള ആളോ വേണം. അദ്ദേഹത്തോട് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷി കാണിക്കാന്‍ കോടതി പറഞ്ഞു. ഞാന്‍ വലിയ ധനികനൊന്നുമല്ല, നിങ്ങള്‍ പകുതിയെടുത്താന്‍ അത് മതിയായെന്ന് വരില്ല. അതിനാല്‍ എനിക്കുള്ളതെല്ലാം തന്നെ അവളുടെ പേരില്‍ എഴുതിവെക്കാനാണ് ഞാന്‍ വന്നത് എന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു'' എന്നാണ് സുസ്മിത പറയുന്നത്.
അവിവാഹിതയായ മകള്‍ ഇത്ര ചെറിയ പ്രായത്തില്‍ കുഞ്ഞിനെ ദത്തെടുത്താല്‍ അവളെ നല്ല കുടുംബത്തിലെ പയ്യന്മാർ ആരും കല്യാണം കഴിക്കില്ലെന്ന് ജഡ്ജി അച്ഛനോട് പറഞ്ഞു. പക്ഷെ ഞാന്‍ എന്റെ മകളെ വളര്‍ത്തിയത് ആരുടെയെങ്കിലും ഭാര്യയായി ജീവിക്കാനല്ല എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും സുസ്മിത ഓര്‍ക്കുന്നു. അന്നത്തെ ആ നിയമപോരാട്ടമാണ് രണ്ടാമത്തെ കുട്ടി അലിസയെ ദത്തെടുക്കാന്‍ നേരം തനിക്ക് പ്രതിസന്ധികളൊന്നുമില്ലാതാകാന്‍ കാരണമെന്നാണ് സുസ്മിത പറയുന്നത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ആര്യ സീരീസിലൂടെയാണ് സുസ്മിത അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഇപ്പോള്‍ സിനിമയിലേക്കും തിരികെ വന്നിരിക്കുകയാണ് സുസ്മിത. അഭിനയത്തിന് പുറമെ മോഡലിംഗിലും മറ്റുമെല്ലാം സജീവമാണ് സുസ്മിത സെന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates