

വിവാദചിത്രം ദി കേരള സ്റ്റോറിയെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ബോംബുകളോ വെടിക്കോപ്പുകളോ ഉപയോഗിക്കാതെയുള്ള പുതിയ തരം തീവ്രവാദത്തെക്കുറിച്ച് തുറന്നുകാട്ടുകയാണ് ചിത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗളൂരുവിൽ സിനിമ കണ്ടതിനു പിന്നാലെയായിരുന്നു നഡ്ഡയുടെ പ്രതികരണം.
വെടിയൊച്ചകൾ, സ്ഫോടനങ്ങൾ, വിവിധതരം ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം എന്നിവയെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാലിത് അതിലൊക്കെ അപകടകരമായ തീവ്രവാദമാണ്. ഇതിൽ വെടിയൊച്ചകളോ ബോംബോ വെടിക്കോപ്പുകളോ ഒന്നുമില്ല. ഈ വിഷലിപ്തമായ തീവ്രവാദത്തെയാണ് സിനിമ അനാവരണം ചെയ്യുന്നത്. ഈ രീതിയിലുള്ള തീവ്രവാദത്തിന് ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല. ഇത് ചെറുപ്പക്കാരെ വശീകരിക്കുകയും തെറ്റായ വഴികളിലേക്ക് തള്ളിവിടുകയുമാണ്. ഈ ചിത്രം തുറന്നുകാട്ടുന്നത് അതാണ്. ഇതിനെതിരെ മുന്നറിയിപ്പു നല്‍കുകയാണ്. ഇത് സിനിമയായിരിക്കാം പക്ഷേ തീവ്രവാദത്തേക്കുറിച്ച് ഒരുപാട് പറയുന്നുണ്ട്. നമ്മുടെ ചെറുപ്പക്കാരെ മുന്‍കൂട്ടി പദ്ധതിയിട്ട് തീവ്രവാദത്തിലേക്ക് എത്തിക്കുകയാണ്. ആ വഴിയിലേക്ക് അവരെ തള്ളിയിട്ട് ഒരിക്കലും തിരിച്ചുവരാത്ത രീതിയിലേക്ക് ആക്കും.- നഡ്ഡ പറഞ്ഞു.
ചിത്രത്തെ നിരോധിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പ്രസ്താവനയേക്കുറിച്ചും നഡ്ഡ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇതേക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം കണ്ണു തുറപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള ബോധവൽക്കരണം നമ്മളെ മികച്ച സമൂഹമാക്കിമാറ്റുമെന്നും നഡ്ഡ പറഞ്ഞു. ചിത്രം എല്ലാവരും കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രം വലിയ വിവാദമായതിനു പിന്നാലെ ചിത്രത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. മെയ് 5നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി' നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates