മിഷന്‍ ഇംപോസിബിള്‍ സെറ്റില്‍ അണിയറ പ്രവര്‍ത്തകരെ ചീത്ത വിളിച്ച് ടോം ക്രൂസ്; വൈറലായി ഓഡിയോ 

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവര്‍ത്തകരെ ടോം ക്രൂസ് ചീത്തവിളിക്കുകയായിരുന്നു
ടോം ക്രൂസ്/ ഫേയ്സ്ബുക്ക്
ടോം ക്രൂസ്/ ഫേയ്സ്ബുക്ക്
Updated on
1 min read

കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമ മേഖല വീണ്ടും ഓടിത്തുടങ്ങുകയാണ്. നിര്‍ത്തിവെച്ചിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ പലതും ഷൂട്ടിങ് പുരോ​ഗമിക്കുന്നുണ്ട്. ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ 7 അണിയറയില്‍ ഒരുങ്ങുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചിത്രീകരണം. ഏതെങ്കിലും ഒരാളുടെ ചെറിയ അശ്രദ്ധ വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകും. നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന അണിയറ പ്രവര്‍ത്തകനോടുള്ള സൂപ്പര്‍താരത്തിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവര്‍ത്തകരെ ടോം ക്രൂസ് ചീത്തവിളിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കാതെ അടുത്തു നിന്ന അണിയറ പ്രവര്‍ത്തകരോടാണ് താരം ദേഷ്യപ്പെട്ടത്. ശബ്ദമുയര്‍ത്തുക മാത്രമല്ല ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായിരിക്കുകയാണ്. 

അന്താരാഷ്ട്ര മാധ്യമമായ ദി സണ്‍ ആണ് ഓഡിയോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ടോം ക്രൂസ്. കോവിഡ് മൂലം ആളുകള്‍ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് എന്നാണ് താരം പറഞ്ഞത്. നമ്മളെ വിശ്വാസമുള്ളതുകൊണ്ടാണ് ഹോളിവുഡില്‍ സിനിമചെയ്യാന്‍ അവര്‍ തിരിച്ചെത്തിയത്. രാത്രികളില്‍ എല്ലാ സ്റ്റുഡിയോകളിലേക്കും ഞാന്‍ വിളിക്കും. ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍മാതാക്കളും എല്ലാം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ആയിരക്കണക്കിന് ജോലികളാണ് നല്‍കുന്നത്. വീണ്ടും ഇങ്ങനെ ഒന്ന് ഞാന്‍ കാണാന്‍ ഇടവരരുത്. ഇന്റസ്ട്രി അടഞ്ഞു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് വീടുപോലും നഷ്ടപ്പെടുന്നു. ഭക്ഷണം കഴിക്കാനോ കോളജ് ഫീസ് അടക്കാനോ അവര്‍ക്കാവുന്നില്ല. ഈ ഇന്റസ്ട്രിയുടെ ഭാവി എന്താണ് എന്നു ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ഉറങ്ങുന്നത്.- ടോം പറഞ്ഞു. 

ക്രിസ്റ്റഫര്‍ മക്വറീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ മുതല്‍ ഇറ്റലി, നോര്‍വേ, ലണ്ടന്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. ഒക്‌റ്റോബറില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിര്‍മാണം നിര്‍ത്തേണ്ടതായി വന്നു. അതിനു പിന്നാലെയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. 2021 നവംബര്‍ 19നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com