

റിലീസിന് ഒരുങ്ങുന്ന അന്വേഷിപ്പിൽ കണ്ടെത്തും സിനിമയുടെ പ്രസ്മീറ്റിനിടെ മാധ്യമ പ്രവർത്തകനെ വിമർശിച്ച് നടൻ ടൊവിനോ തോമസ്. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനോടുള്ള ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ വിവാദ ഡയലോഗിനേക്കുറിച്ചായിരുന്നു ചോദ്യം. ജിനു മറുപടി നൽകിയതിനു പിന്നാലെയായിരുന്നു ടൊവിനോയുടെ പ്രതികരണം. എല്ലാവരും മറന്നകാര്യം കുത്തിയപ്പോൾ സുഖം കിട്ടിയല്ലേ എന്നാണ് മാധ്യമ പ്രവർത്തകനോട് ടൊവിനോ പറഞ്ഞത്.
കടുവയുടെ തിരക്കഥാകൃത്തായിരുന്നു ജിനു ഏബ്രഹാം. ചിത്രത്തിലെ ഒരു ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എഴുത്തിൽ പൊളിറ്റിക്കലായ കാര്യം ഇനി ശ്രദ്ധിക്കുമോ എന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അത് അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം ഡയലോഗുകളുണ്ടാകുമെന്നും ഞാനത് ചിന്തിച്ച് തിരക്കഥയെഴുതുമെന്നും ആരും ചിന്തിക്കണ്ട.- എന്നാണ് ജിനു മറുപടി നൽകിയത്.
പിന്നാലെ മൈക്ക് വാങ്ങി ടൊവിനോ സംസാരിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ വീണ്ടും മനഃപൂർവം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍ അതായിരിക്കും ക്ലിക്ക് ബൈറ്റ്. കൊള്ളാം. ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു.- എന്നാണ് താരം പറഞ്ഞത്.
പൊളിറ്റിക്കൽ കറക്റ്റ് അല്ലാത്ത തിരക്കഥകള്‍ ചെയ്യുന്നതില്‍ ടൊവിനോയ്ക്ക് പേടിയുണ്ടോ എന്ന ചോദ്യത്തിന് എനിക്കാരെയും പേടിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഞാനൊരു വില്ലന്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതുക. അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇന്‍കറക്ട് ആയ കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അപ്പോഴും ഞാന്‍ പറയണമോ ഇത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും ഇത് ഞാന്‍ ചെയ്യില്ല എന്നും. പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കേണ്ട കാര്യമില്ല.- താരം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates