മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖത്തെക്കുറിച്ചാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം സാമൂഹികമാധ്യമ പേജുകളിലും കാണാം.
സംവിധായകൻ ടി കെ രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിന്റെ ടീസറിനും വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ട്രോളൻമാരും അഭിമുഖത്തിന്റെ ടീസർ ഏറ്റെടുത്തിരിക്കുകയാണ്.
ദൃശ്യം എന്ന മോഹൻലാലിന്റെ ഐക്കണിക് ചിത്രത്തിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രവുമായാണ് ഈ അഭിമുഖത്തെ ട്രോളൻമാർ എടുത്തിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ഇത്തരം ട്രോളുകള്‍ വൈറലായത്. വരുണിന്റെ കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് പറയാന്‍ വേണ്ടി ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതെന്ന് പറയുന്ന പോസ്റ്റുകളാണ് ചിരി പടര്‍ത്തുന്നത്.
ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഐ ജി ഗീത പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പറയുന്ന പോസ്റ്റ് വൈറലായി. 'വരുൺ കേസ് അട്ടിമറിക്കാൻ ജോർജുകുട്ടി മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തി', 'ലാലിനെ ജീത്തൂ ജോസഫ് രക്ഷിക്കട്ടെ', 'അപ്പുറത്ത് ഐ ജി ആയതുകൊണ്ട് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ ജോർജുകുട്ടി ശ്രമിക്കുമെന്നൊരു സൂചന നേരത്തേയുണ്ടായിരുന്നു'- എന്നൊക്കെ കുറിക്കുന്നവരുമുണ്ട്.