

താരങ്ങളോടുള്ള ആരാധകരുടെ അതിരുകവിഞ്ഞുള്ള സ്നേഹപ്രകടനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ നടി ഉർവശിയും ഒരു കുഞ്ഞാരാധികയും തമ്മിലുള്ള മനോഹരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. കൊച്ചിയിൽ വച്ചു നടന്ന 'ആശ' സിനിമയുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു മലയാളികളുടെ മനം കവർന്ന സംഭവമുണ്ടായത്.
ഉർവശിയോട് ചോദ്യം ചോദിക്കാനൊരുങ്ങവേയായിരുന്നു കുഞ്ഞാരാധികയ്ക്ക് കരച്ചിൽ അടക്കാനാകാതെ വന്നത്. കുഞ്ഞാരാധികയുടെ അളവറ്റ സ്നേഹം ഉർവശിയുടെ കണ്ണുകളെയും ഈറനണിയിച്ചു. അദിതി എന്നാണ് ഉർവശിയെ കാണാനെത്തിയ കുഞ്ഞാരാധികയുടെ പേര്. ഇത് കണ്ടയുടനെ, "എന്താ മോളേ ? എന്ന് ഉർവശി ചോദിച്ചു. മോളേ, വാ മക്കളിവിടെ വാ... മക്കൾക്ക് അവിടെ നിന്ന് ഇങ്ങോട്ട് വരാൻ പറ്റുമോ ?. വായോ..." എന്ന് പറഞ്ഞു കൊണ്ട് ഉർവശി കുട്ടിയെ അടുത്തേക്ക് വിളിച്ചു.
കരഞ്ഞു കൊണ്ട് തന്നെയാണ് കുട്ടി ഉർവശിക്ക് അരികിലേക്ക് എത്തിയതും. കണ്ട ഉടനെ ഉർവശി കുഞ്ഞാരാധികയെ കെട്ടിപിടിച്ച് വിശേഷങ്ങൾ തിരക്കി. തൊട്ടടുത്ത നിമിഷം ഉർവശിയുടെയും കണ്ണുകൾ നിറഞ്ഞു. 'അഭിനയിച്ചതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് ?' എന്നായിരുന്നു കുട്ടിയുടെ ഉർവശിയോടുള്ള ചോദ്യം. മക്കളേ.. 13 വയസ് മുതൽ തുടങ്ങിയതല്ലേ ഞാൻ.
മക്കൾക്ക് എത്ര വയസായി ? . - ഉർവശി ചോദിച്ചു. '11' എന്ന കുട്ടിയുടെ മറുപടിക്ക് പിന്നാലെ, "ആ പ്രായത്തിൽ ഞാൻ ബേബി ആർട്ടിസ്റ്റ് ആയിരുന്നുവെന്നും 13 വയസിൽ താൻ ഹീറോയിൻ ആയെന്നും ഉർവശി പറഞ്ഞു. അന്നത്തെ ആഗ്രഹം ഇത് കഴിഞ്ഞ് തിരിച്ചുവന്ന് പിള്ളേരുടെ കൂടെ കളിക്കണമെന്നായിരുന്നു. നടന്നില്ല.
മക്കൾക്ക് കളിക്കാനൊക്കെ പറ്റും, ഞാനത് മിസ് ചെയ്തു. അങ്ങനെ എന്റെ ബാല്യത്തിൽ ഞാൻ ആഗ്രഹിച്ച ഒരുപാട് സംഗതികൾ മിസ് ചെയ്തു. ആ സമയമൊക്കെ ഞാനെന്റെ പ്രേക്ഷകർക്ക് വിറ്റു. അതുകൊണ്ടാണ് ഇന്നു വരെ അവരെന്നെ സഹിക്കുന്നത്. അയ്യോ ഈ കുട്ടിക്ക് കളിക്കാൻ പറ്റിയിട്ടില്ലല്ലോ, പ്രണയിക്കേണ്ട സമയത്ത് പ്രണയിക്കാൻ പറ്റിയില്ലല്ലോ..ഇങ്ങനെയൊക്കെ ഉണ്ട്. ഞാൻ അഭിനയിച്ച എല്ലാ പടങ്ങളും ഇഷ്ടമാണ് മക്കളേ".- ഉർവശി പറഞ്ഞു.
"എന്റെ കുഞ്ഞ് ഫാൻ ആണ്. നാളെ നമുക്ക് സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ട് ആ സ്റ്റേജിൽ ഇരുന്ന് സംസാരിക്കാം" എന്നും ഉർവശി കുട്ടിയോട് പറഞ്ഞു. അതേസമയം ഉർവശിയും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന 'ആശ' ഇന്ന് തിയറ്ററുകളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates