

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, സാമന്ത, നയൻതാര എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'കാത്തുവാക്കുല രണ്ട് കാതൽ'. ഒരേ സമയം രണ്ട് പേരെ പ്രണയിച്ച റാംബോയുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം സഞ്ചരിച്ചത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രം നിർമാതാക്കൾ ഡയറക്റ്റ് ഒടിടി റിലീസിനായി വിൽക്കാനുള്ള ശ്രമം നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്‌നേഷ് ശിവനിപ്പോൾ. ഒടുവിൽ നിർമാതാക്കളുമായി അടിയുണ്ടാക്കിയിട്ടാണ് ആ എഗ്രിമെന്റ് മാറ്റി ചിത്രം തിയറ്ററിലേക്ക് എത്തിച്ചതെന്നും ഒരഭിമുഖത്തിൽ വിഘ്നേഷ് ശിവൻ പറഞ്ഞു.
'എന്റെ ചിത്രമായ 'കാത്തുവാക്കുല രണ്ട് കാതൽ' എന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർമാതാക്കൾ ഡയറക്റ്റ് ഒടിടി റിലീസിനായി വിറ്റു. ആ സിനിമ ഞാൻ ചെയ്തത് തിയറ്റർ പ്രേക്ഷകർക്ക് വേണ്ടിയായിരുന്നു. അത് തിയറ്ററിൽ വർക്ക് ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇത് കേട്ടപ്പോൾ ഞാൻ ഷോക്ക് ആയിപോയി. ഒടുവിൽ നിർമാതാക്കളുമായി അടിയുണ്ടാക്കിയിട്ടാണ് ആ എഗ്രിമെന്റ് മാറ്റി ചിത്രം തിയറ്ററിലേക്ക് എത്തിച്ചത്', - വിഘ്‌നേഷ് ശിവൻ പറഞ്ഞു.
നാനും റൗഡി താൻ, താനാ സേർന്ത കൂട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വിഘ്‌നേഷ് ശിവൻ ഒരുക്കിയ ചിത്രമായിരുന്നു കാത്തുവാക്കുല രണ്ട് കാതൽ. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ചിത്രത്തിനായി സംഗീതം നൽകിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates