'എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്, മക്കളെ ഉപദേശിക്കാന്‍ താത്പര്യമില്ല'; വിവാഹ മോചനത്തെക്കുറിച്ച് വിജയ് യേശുദാസ്

5 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2007ലാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്
Vijay Yesudas on Divorce
വിജയ് യേശുദാസ്
Updated on
1 min read

വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. തങ്ങള്‍ക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്നും മക്കള്‍ എല്ലാ തീരുമാനത്തിലും പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഏറെ ആരാധകരുള്ള ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റുഗാനങ്ങള്‍ വിജയ് സമ്മാനിച്ചിട്ടുമുണ്ട്. യേശുദാസിന്റെ മകന്‍ എന്നതിനപ്പുറത്തേക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ആദ്യമായാണ് വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് താരം തുറന്നു പറയുന്നത്.

'എന്റെയും ദര്‍ശനയുടെയും ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. അതിന് കുറച്ച് സമയം ആവശ്യമാണ്. അവര്‍ക്കെല്ലാവര്‍ക്കും ഇത് വേദനജനകമായ സാഹചര്യമാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മൂടി വെയ്ക്കാന്‍ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കള്‍ക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി, വിജയ് പറഞ്ഞു.

മകള്‍ക്ക് വളരെ പക്വതയുണ്ട്. അവള്‍ എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും എന്നെയും ദര്‍ശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകള്‍ക്ക് ഇപ്പോള്‍ 15 വയസ്സും മകന് 9 വയസ്സുമാണ്. അവന്‍ ചെറിയ രീതിയില്‍ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാര്‍ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കില്‍ അതിലൊരു അര്‍ഥവുമില്ല. റിലേഷന്‍ഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ജീവിതത്തില്‍ എനിക്ക് മക്കളെ ഉപദേശിക്കാന്‍ താത്പര്യമില്ല', വിജയ് യേശുദാസ് പറഞ്ഞു. 5 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2007ലാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്. അമേയ, അവ്യാന്‍ എന്നിവരാണ് മക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com