

ട്വല്‍ത് മാനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുകയാണ് വിക്രാന്ത് മാസി. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നുവന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് വിക്രാന്ത് മാസി. തന്റെ ആരാധനാപാത്രമായ ഷാരൂഖ് ഖാനൊപ്പമാണ് വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നത്. ജവാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്.
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മാസിയുടെ പഴയൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്നേയും ഷാരൂഖ് ഖാനേയും താരതമ്യം ചെയ്യുന്നവര്‍ക്കുള്ള മാസിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ട്വല്‍ത് മാന്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെയാണ് ആരാധകർ മാസിയെ ഷാരൂഖ് ഖാനോട് താരതമ്യം ചെയ്തത്. ഇതിനുള്ള അദ്ദേഹത്തിന്റെ മറുപടി അന്നും കയ്യടി നേടിയിരുന്നു.
''ഇത് അനീതിയാണ്. അദ്ദേഹത്തോടുള്ള കടുത്ത അനീതിയാണിത്. അദ്ദേഹം ഷാരൂഖ് ഖാന്‍ ആണ്. അദ്ദേഹത്തേയും അമിതാഭ് ബച്ചനേയും പോലുള്ളവര്‍ ഇതിഹാസങ്ങളാണ്. അവരെ എന്നോടും മറ്റാരോടെങ്കിലും താരതമ്യം ചെയ്യുന്നത് അനീതിയാണ്. അവര്‍ തലമുറകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന, ദശലക്ഷത്തില്‍ ഒന്ന് മാത്രമായ മനുഷ്യരാണ്. ഇനിയൊരു ഷാരൂഖ് ഖാന്‍ ഉണ്ടാകില്ല. ഇനിയൊരു അമിതാഭ് ബച്ചനും സംഭവിക്കില്ല. താരതമ്യം അര്‍ത്ഥമില്ലാത്തതാണ്. ഞാന്‍ ചിരിച്ചു തള്ളുകയാണ് പതിവ്. ഞാന്‍ അതൊന്നും കാര്യമാക്കി എടുക്കാറില്ല'' എന്നാണ് വിക്രാന്ത് പറയുന്നത്.
ഇരുവരും ഒരുമിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ മാസിയുടെ അന്നത്തെ വാക്കുകള്‍ ഒരിക്കല്‍ കൂടെ ഓര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. അന്നത് പറയുമ്പോള്‍ ഷാരൂഖ് ഖാനെ ആരാധനയോടെ കണ്ടിരുന്ന യുവതാരമായിരുന്നു മാസി. എന്നാല്‍ ഇന്ന് അദ്ദേഹത്തിനൊപ്പം അവാര്‍ഡ് പങ്കിടുന്നു. ജീവിതം എപ്പോള്‍, എന്താകും കരുതി വെക്കുക എന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നതിന്റെ ഉദാഹരമാണ് മാസിയുടെ ഈ നേട്ടമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates