മണിച്ചിത്രത്താഴിന് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ചില്ല; കാരണം പറഞ്ഞ് വിനയ പ്രസാദ്
ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു വിനയ പ്രസാദ്. മലയാളിയല്ലായിരുന്നിട്ടു കൂടി ഏറെ സ്നേഹത്തോടെയാണ് വിനയ പ്രസാദിനെ മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന വിനയയുടെ കഥാപാത്രം മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. വർഷമെത്ര കഴിഞ്ഞാലും ശ്രീദേവിയോടും മോഹൻലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
മണിച്ചിത്രത്താഴിന് ശേഷം പിന്നെയും ഒട്ടനവധി മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും മോഹൻലാലിനൊപ്പം വിനയ പ്രസാദ് പിന്നീട് അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പറയുകയാണ് വിനയ പ്രസാദ്. "ഞാനും ലാല്‍ സാറുമായി ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അത് മണിച്ചിത്രത്താഴ് ആണ്. പിന്നീട് ഒരുമിച്ച് സിനിമകള്‍ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, അറിയില്ല.
ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ചിലപ്പോള്‍ ഇവരെ ശ്രീദേവിയായി മാത്രം കണ്ടാല്‍ മതിയാകുമെന്ന് എല്ലാവര്‍ക്കും തോന്നി കാണാം. ആ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിയുടെ പിന്നിലെ മാജിക്ക് എന്താണെന്ന് ചോദിച്ചാല്‍ അത് സ്‌ക്രീന്‍പ്ലേയുടെ മാജിക്ക് തന്നെയാണ്. മണിച്ചിത്രത്താഴ് സിനിമയുടെ സ്‌ക്രീന്‍പ്ലേ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഇംപാക്ട് കുറഞ്ഞു പോയേനേ. അപ്പോള്‍ സ്‌ക്രീന്‍പ്ലേയുടെ മാജിക് തന്നെയല്ലേ അത്.
അഭിനേതാക്കളോ കാമറ വര്‍ക്കോ മാത്രമല്ല ആ കെമിസ്ട്രിയുടെ പിന്നിലെ കാരണം. സ്‌ക്രീന്‍പ്ലേ തന്നെയാണ് ആ സിനിമയുടെ വിജയത്തിനും കാരണമായത്. ഞങ്ങളൊക്കെ അഭിനേതാക്കളായി നിന്ന് സ്‌ക്രീന്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്."- വിനയ പ്രസാദ് പറഞ്ഞു. 1993ൽ പുറത്തിറങ്ങിയ ചിത്രം ഫാസിൽ ആണ് സംവിധാനം ചെയ്തത്. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാനവേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

