

98-ാമത് ഓസ്കർ നോമിനേഷൻ അന്തിമപട്ടികയിൽ നിന്ന് നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' പുറത്തായിരുന്നു. ഇത് സിനിമാ പ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തുകയും ചെയ്തു. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേഠ്വ, ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
മികച്ച നിരൂപക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സ് ഓഫീസിൽ തിളങ്ങാൻ ഹോംബൗണ്ടിന് സാധിച്ചിരുന്നില്ല. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റുവലുകളിലെല്ലാം പ്രദർശിപ്പിച്ചതിന് ശേഷമായിരുന്നു ചിത്രം ഇന്ത്യയിൽ റിലീസിനെത്തിയത്. ഇഷാൻ ഖട്ടർ അവതരിപ്പിക്കുന്ന മുഹമ്മദ് ഷുഹൈബ് അലി വിശാൽ ജേഠ്വയുടെ ചന്ദൻ കുമാർ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ഇന്ത്യയിലെ തൊഴിലില്ലായ്മയും നിരാശരായ യുവതലമുറയേയുമൊക്കെ ചിത്രം അടിവരയിടുന്നുണ്ട്. ഇപ്പോഴിതാ ഹോംബൗണ്ട് ഓസ്കർ നോമിനേഷനിൽ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് നടൻ വിശാൽ ജേഠ്വ. സത്യസന്ധമായ കഥപറച്ചിലിലും ഹൃദയത്തിൽ നിന്ന് വരുന്ന സിനിമയിലുമുള്ള തന്റെ വിശ്വാസത്തെ ഈ യാത്ര ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഐഎഎൻഎസിനോടായിരുന്നു വിശാലിന്റെ പ്രതികരണം.
"അന്തിമ നോമിനേഷനിൽ ഇടം നേടിയില്ലെങ്കിലും, 86 എൻട്രികളിൽ നിന്ന് അവസാന 15 ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് എന്നെ വളരെയധികം വിനയാന്വിതനാക്കുന്നു. വളരെ പരിമിതവും പ്രാദേശികവുമായ ഒരു സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്, സ്വപ്നങ്ങൾ പലപ്പോഴും വിദൂരമായി തോന്നുന്ന ഒരിടത്തു നിന്ന്.
അതുകൊണ്ട് തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ഒരു ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാണുന്നത് തന്നെ ഇതിനോടകം എനിക്ക് വളരെ അസാധാരണമായി തോന്നുന്നു. ഈ പ്രോസസിലെ ഓരോ ചുവടും വിശ്വാസം, നിരന്തരമായ പരിശ്രമം, ആത്മാർത്ഥത എന്നിവ നമ്മളെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകുമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
നീരജ് ഗയ്‍വാനോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഈ സിനിമയിൽ വിശ്വാസമർപ്പിച്ച കരൺ ജോഹറിനോടും എനിക്ക് എല്ലാ പ്രചോദനവും നൽകി കൂടെ അഭിനയിച്ച ഇഷാനോടും ജാൻവിയോടും നന്ദി പറയുന്നു. അഭിമാനത്തോടും നന്ദിയോടും കൂടി ഈ അനുഭവത്തെ ഞാൻ സ്വീകരിക്കുന്നു, വരാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുന്നു"- വിശാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates