

തെലുങ്ക് നടൻമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണമെന്ന് കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡി. ഇങ്ങനെ ചെയ്യുന്നതിലൂടെ സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനിരുദ്ധിനെതിരെ നടനും തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വിഷ്ണു മഞ്ചു രംഗത്തെത്തി.
ഇതോടെ തെലുങ്ക് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് ഓരോ 90 ദിവസത്തിലും ചിരഞ്ജീവി, പവൻ കല്യാൺ, ബാലകൃഷ്ണ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നടൻമാർ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് എംഎൽഎ അനിരുദ്ധ് റെഡി പറഞ്ഞത്.
സിനിമാ മേഖലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നത് എന്ന പൊതുജനങ്ങളുടെ ധാരണ മാറ്റാനാണ് ഇത്. ആരാധകർ തങ്ങളുടെ താരങ്ങളെ അനുകരിക്കുന്നതിനാൽ താരങ്ങൾ മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ സ്വയം ഇത്തരം പരിശോധനകൾക്ക് വിധേയനായിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും അനിരുദ്ധ് അവകാശപ്പെട്ടു. പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് മറുപടിയുമായി വിഷ്ണു മഞ്ചുവെത്തിയത്. 'നല്ല നിർദ്ദേശം. ആശ്ചര്യം തോന്നുന്നു. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കുന്നതിന് മുൻപ് രാഷ്ട്രീയപ്രവർത്തകർക്കും സമാനമായ രീതിയിൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കിക്കൂടെ.
ബഹുമാന്യനായ എംഎൽഎയുമായി ഒരു പൊതു ചട്ടക്കൂടിൽ സഹകരിക്കുന്നതിൽ വോട്ടർമാർ സന്തുഷ്ടരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'.- വിഷ്ണു മഞ്ചു എക്സിൽ കുറിച്ചു. എംഎൽഎയുടെ ചിത്രത്തിനൊപ്പമായിരുന്നു നടന്റെ കുറിപ്പ്.
രാഷ്ട്രീയക്കാർക്ക് ഇത്തരം പരിശോധനകൾ ബാധകമാക്കിയാൽ വോട്ടർമാർ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷ്ണു മഞ്ചുവിന്റെ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനപ്രതിനിധികൾ പൊതുജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും, താരങ്ങളെ മാത്രം ലക്ഷ്യംവെക്കുന്ന നടപടി ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates