

കൊച്ചി: താരസംഘടനയായ അമ്മ (അസോസിയേഷൻ ഓഫ് മലയാളം സിനിമ ആർട്ടിസ്റ്റ്)യിൽ തൊഴിൽ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നൽകിയത്. സംഘടനയുടെ ട്രഷറർ ആയ ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.
യുവതിയുടെ പരാതിയിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടനെ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
ഉണ്ണി ശിവപാലിനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബർ ഓഫിസിലും യുവതി പരാതി നൽകിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്.
ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോൾ, അയാളെ പിണക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതെന്നും യുവതി ആരോപിച്ചു.
"കുക്കു പരമേശ്വരനാണ് അഭിമുഖം നടത്തിയത്. എന്നെ എടുത്ത അടുത്ത ദിവസം മുതൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ ട്രഷറർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും. ഞാൻ സങ്കടപ്പെടുന്ന ഘട്ടമെത്തുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്‌നമുണ്ടെന്ന രീതിയിൽ അവതരിപ്പിക്കും.
അദ്ദേഹത്തിന്റെ തെറ്റുകൾ എന്റെ തലയിൽ കെട്ടിവെച്ച് മീറ്റിങ്ങുകളിൽ അവതരിപ്പിച്ചു. സാധാരണ ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു. അതുകഴിഞ്ഞ് വീട്ടിൽ വന്നാലും തുടരെ വാട്‌സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യും. അർധരാത്രി 12 മണിക്കയച്ച മെസേജുകളുടെ തെളിവ് എന്റെ കയ്യിലുണ്ട്".- യുവതി പറഞ്ഞു.
"ബുദ്ധിമുട്ടുകൾ ജനറൽ സെക്രട്ടറിയെ വാട്‌സാപ്പ് മുഖാന്തരം അറിയിച്ചു. അദ്ദേഹം ഏകാന്തത അനുഭവിക്കുന്ന ആളാണ്, നിങ്ങൾ സഹകരിക്കണം എന്നാണ് കുക്കു പരമേശ്വരൻ അന്ന് മറുപടി പറഞ്ഞത്. ഞാൻ ഹാപ്പിയല്ലെങ്കിൽ ജനറൽ സെക്രട്ടറിയോട് പറഞ്ഞ്, പറഞ്ഞുവിടുമെന്ന് ജോലിക്ക് ചെന്നപ്പോൾ മുതൽ ട്രഷററിൽ നിന്ന് കേൾക്കുന്ന ഭീഷണിയാണ്.
അയാൾ ഹാപ്പിയല്ലാത്തതു കൊണ്ടായിരിക്കും ഇങ്ങനെയൊരു പിരിച്ചുവിടൽ".- യുവതി പറഞ്ഞു. "അംഗങ്ങളും മുൻഭാരവാഹികളും എന്നോട് അടുപ്പത്തോടെ സംസാരിച്ചാൽ അവിടെ വന്ന് പ്രശ്‌നമുണ്ടാക്കും. ശകാരിക്കാറുണ്ടായിരുന്നു. ആദ്യത്തെ പരാതി ശ്രദ്ധയിൽപ്പെട്ട പ്രസിഡന്റ് (ശ്വേത മേനോൻ) എന്നോട് സംസാരിച്ചിരുന്നു.
പരാതി നൽകിയാൽ ഒരു നിമിഷംപോലും അവിടെ നിൽക്കരുതെന്ന് ജനറൽ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ട്രഷറർക്ക് വേണ്ടി ജനറൽ സെക്രട്ടറി എടുത്ത തീരുമാനമാണ് പിരിച്ചുവിടൽ. ഞായറാഴ്ചകളിൽ വിളിച്ചുവരുത്തി ചായ ഇടീപ്പിച്ചിരുന്നു. മായ വിശ്വനാഥ് വരുമ്പോൾ 'ബി എക്‌സ്ട്രാ നൈസ് ടു ഹെർ' എന്ന് മെസേജ് അയച്ചിരുന്നു.
ഞായറാഴ്ച വിളിച്ചുവരുത്തി അവർക്ക് ചായ ഉണ്ടാക്കിച്ചു. സെക്യൂരിറ്റി, ഹൗസ് കീപ്പിങ് സ്റ്റാഫുകളുടെ ജോലിവരെ ചെയ്യിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ ചേർത്ത് എന്നെക്കുറിച്ച് മോശമായി മറ്റൊരു ജീവനക്കാരനോട് പറഞ്ഞു".- യുവതി ആരോപിച്ചു.
"അവിടെ ജോലി ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും എല്ലാം അടിമ മനോഭാവമാണ്. നമ്മൾ അയാളെ ഹാപ്പിയായി കൊണ്ടുപോകണമെന്നാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. പ്രസിഡന്റിനോട് പരാതി പറയരുതെന്ന് ജനറൽ സെക്രട്ടറി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഉണ്ണിയെക്കുറിച്ച് കുറ്റം പറയരുത് എന്ന് പറഞ്ഞു".- യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates