
സിനിമകളില്‍, പ്രത്യേകിച്ചും വാണിജ്യ സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വില്ലന്‍ എത്ര ശക്തനും ക്രൂരനുമാകുന്നുവോ നായകന്റെ വിജയത്തിന് അത്രമേല്‍ പ്രേക്ഷകര്‍ കാവലിരിക്കും. ഐക്കോണിക് ആയ നായകന്മാര്‍ക്കെല്ലാം അവരേക്കാള്‍ കരുത്തരായ വില്ലന്മാരേയാണ് പരാജയപ്പെടുത്തേണ്ടി വന്നിട്ടുള്ളത്. വില്ലന്‍-നായകന്‍ സങ്കല്‍പ്പങ്ങളിലുള്ള അതിരുകള്‍ ബ്ലര്‍ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തും, ആന്റഗോണിസ്റ്റ് എന്നത് സിനിമയുടെ നരേറ്റീവിന് വളരെ പ്രധാനപ്പെട്ടതാണ്.
2025 മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ചില വില്ലന്‍ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. കണ്ട് ശീലിച്ചിട്ടുള്ള വില്ലന്‍ കഥാപാത്രങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ട് തന്നെ കഥയെ മുന്നോട്ട് നയിക്കുന്നവര്‍ മുതല്‍, മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം പെരുമാറുന്ന, രൂപഭാവങ്ങളുള്ള വില്ലന്മാരേയും പോയ വര്‍ഷം മലയാള സിനിമ കണ്ടു. 2025 നെ തങ്ങളുടേതു കൂടിയാക്കി മാറ്റിയ ചില വില്ലന്മാരെ പരിചയപ്പെടാം.
ഈ വര്‍ഷം വില്ലന്‍ ഓഫ് ദ ഇയര്‍ എന്നൊരു പുരസ്‌കാരം ആര്‍ക്കെങ്കിലും നല്‍കാനുണ്ടെങ്കിലത് പ്രകാശ് വര്‍മയുടെ സിഐ ജോര്‍ജ് ആണ്. പ്രകാശ് വര്‍മയെപ്പോലെ കണ്ടു പരിചയമില്ലാത്തൊരു മുഖത്തെ കാസ്റ്റ് ചെയ്യാനുള്ള തരുണ്‍ മൂര്‍ത്തിയുടെ തീരുമാനം നൂറ് ശതമാനം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എപ്പോള്‍ എന്ത് ചെയ്യുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത, ക്രൂരതയുടെ ആള്‍രൂപമായിരുന്നു ജോര്‍ജ് സാര്‍. മറച്ചു പിടിക്കുമ്പോഴും ജോര്‍ജ് സാറിന്റെ ചിരിയിലൂടെ കോണുകളിലൂടെ അറിയാതെ പുറത്ത് ചാടുന്ന ആ ചെകുത്താനെ കണ്ട് ഭയം തോന്നാത്തവരുണ്ടാകില്ല. മോഹന്‍ലാലിനെപ്പോലൊരു താരം എതിരെ നില്‍ക്കുമ്പോഴും തുടരും എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് പ്രകാശ് വര്‍മയുടെ ടവറിങ് സാന്നിധ്യമായിരുന്നു.
പോയ വര്‍ഷത്തിലെന്നത് പോലെ തന്നെ തന്നിലെ നടനെ ഉടച്ചുവാര്‍ക്കുന്ന മമ്മൂട്ടിയെയാണ് 2025 ലും കണ്ടത്. അതിന്റെ പീക്കായിരുന്നു വര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ പുറത്തിറങ്ങിയ കളങ്കാവലിലെ സ്റ്റാന്‍ലി. സയനൈഡ് മോഹനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടൊരുക്കിയ കഥാപാത്രത്തിന് മമ്മൂട്ടി പുതിയൊരു മാനം തന്നെ നല്‍കി. മമ്മൂട്ടിയെപ്പോലൊരു താരം വില്ലനാകുമ്പോള്‍ പ്രതീക്ഷിക്കുന്ന 'ന്യായീകരണ' കഥകളൊന്നുമില്ലാത്ത ലക്ഷണമൊത്ത വില്ലന്‍ തന്നെയായിരുന്നു കളങ്കാവലിലേത്. ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ തന്നെയാണ് കളങ്കാവലില്‍ കണ്ടതും.
ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായിരുന്നു ഡീയസ് ഈറയിലെ ജയ കുറുപ്പിന്റേത്. അരമണിക്കൂറിന് അടുത്ത് മാത്രമേ സിനിമയിലുള്ളൂവെങ്കിലും ആ സമയം പ്രേക്ഷകരെ ഭയത്തിന്റേയും ആകാംഷയുടേയും മുള്‍മുനയില്‍ നിര്‍ത്താന്‍ ജയ കുറുപ്പിന് സാധിച്ചു. അമ്മയുടെ വാത്സല്യത്തില്‍ നിന്നും മനസിന്റെ നിയന്ത്രണം നഷ്ടമായൊരു ക്രിമിനിലിലേക്കുള്ള അവരുടെ യാത്ര നൂല്‍പ്പാലത്തിലെന്നത് പോലെ സൂക്ഷ്മവും കണ്ടിരിക്കുന്നവരെ അമ്പരപ്പിക്കുന്നതുമായിരുന്നു.
ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റായിരുന്നു രേഖാചിത്രം. ആസിഫ് അലി നായകനായ ചിത്രം അനശ്വര രാജന്റെ രേഖയുടേയും സറിന്‍ ഷിഹാബിന്റെ പുഷ്പത്തിന്റേയും കൂടെ സിനിമയാണ്. സോബ് സ്‌റ്റോറികളൊന്നുമില്ലാത്ത, അണ്‍അപ്പോളജറ്റിക് ആയൊരു സ്ത്രീ വില്ലന്‍ കഥാപാത്രമായി സറിന്‍ നിറഞ്ഞാടുകയായിരുന്നു സിനിമയില്‍. സ്‌ക്രീന്‍ ടൈം കുറവായിരുന്നുവെങ്കിലും ഒരുപാട് പ്രതിഭങ്ങള്‍ മത്സരിച്ചൊരു സിനിമയിലും തന്നെ ശക്തമായി അടയാളപ്പെടുത്താന്‍ സറിന്‍ ഷിഹാബിന് സാധിച്ചു.
പ്രകൃതിയുടേയും മനുഷ്യമനസിന്റേയും നിഗൂഢതകളിലേക്ക് കൊണ്ടു പോയ സിനിമയായിരുന്നു എക്കോ. ചിത്രത്തിന്റെ കാതലായ കുരിയച്ചനായി എത്തിയത് ബോളിവുഡ് നടന്‍ സൗരഭ് സച്ച്‌ദേവയാണ്. കുരിയച്ചന്‍ എന്തെന്ന് സിനിമ കണ്ട് കഴിയുമ്പോഴും പൂര്‍ണമായൊരു ചിത്രം നമുക്ക് ലഭിക്കില്ല. കണ്‍മുന്നില്‍ കാണുന്നതിലും എത്രയോ വലുതും നിഗൂഢവുമാണ് ഇയാളൊന്ന് തോന്നിപ്പിക്കുന്നൊരു കഥാപാത്ര സൃഷ്ടിയെ തന്റെ പ്രകടനം കൊണ്ട് സൗരഭ് സച്ച്‌ദേവ നീതീകരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates