

ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം വലിയ ഞെട്ടലാണ് സംഗീത ലോകത്തുണ്ടാക്കിയത്. യാ അലി എന്ന ഹിറ്റ് ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശ്സതനായ അസമീസ് ഗായകനായ സുബീൻ തന്റെ 52-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. സുബീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും മൃതദേഹം ശനിയാഴ്ച രാത്രി ഡൽഹിയിൽ എത്തിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ മരണത്തിനു കീഴടങ്ങിയത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. സുബീന്റെ വിയോഗത്തെ തുടർന്ന് അസമിൽ, സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ ദുഃഖാചരണം പ്രഖ്യാപിച്ചതായി അസം ചീഫ് സെക്രട്ടറി രവി കോട്ട എക്‌സിൽ അറിയിച്ചു.
അതേസമയം സുബീന്റെ മരണത്തിൽ, പരിപാടിയുടെ മുഖ്യ സംഘാടകനായ ശ്യാം കാനു മഹന്ത, മാനേജർ സിദ്ധാർത്ഥ ശർമ്മ എന്നിവർക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. അസം സ്വദേശിയായ രതുൽ ബോറ എന്നയാളാണ് ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്.
ആരോഗ്യപരമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും സുബീൻ ഗാർഗിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി ആരാധകരടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മോറിഗാവ് പൊലീസ് സൂപ്രണ്ട് ഹേമന്ത കുമാർ ദാസ് അറിയിച്ചു.
സംഭവത്തിൽ നിരവധി പരാതികൾ ലഭിച്ചതിനാൽ, കേസ് സിഐഡിക്ക് കൈമാറാൻ തീരുമാനമായതായും സമഗ്രമായ അന്വേഷണത്തിന് ഡിജിപിയോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം സുബീൻ ഗാർഗിന്റെ മരണത്തിന് തൊട്ടു മുൻപുള്ള നിമിഷങ്ങളുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
