'ആ സീനില്‍ അയാള്‍ ഉണ്ടായിരുന്നില്ല... എന്നിട്ടും...' ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി തനുശ്രീ

ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംഭവം 
'ആ സീനില്‍ അയാള്‍ ഉണ്ടായിരുന്നില്ല... എന്നിട്ടും...' ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി തനുശ്രീ
Updated on
1 min read


മുംബൈ : ഹോളിവുഡിന്റെ പാത പിന്തുടര്‍ന്ന് മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ബോളിവുഡിലും നടിമാര്‍ ലൈംഗിക പീഡന കഥകള്‍ തുറന്ന് പറയുകയാണ്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പീഡന കഥകളുടെ ഉള്ളറകളാണ് നടിമാര്‍ പുറംലോകത്തെ അറിയിക്കുന്നത്. ക്യാംപെയ്‌ന്റെ ഭാഗമായി നടിമാരായ രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, കൊങ്കണ സെന്‍ ശര്‍മ്മ, തെലുങ്ക് നടി ശ്രീറെഡ്ഡി തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെയും പിടിച്ചുലച്ചിരുന്നു. 

ഇപ്പോഴിതാ ഇവര്‍ക്ക് പിന്നാലെ സിനിമാ സെറ്റില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ കഥ തുറന്ന് പറഞ്ഞ് മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമാകുകയാണ് നടി തനുശ്രീ ദത്ത. ഒരു അഭിമുഖത്തിലാണ് ആഷിഖ് ബനായെ അപ്‌നെ താരം തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞത്. എന്നാല്‍ തന്നെ അപമാനിച്ച താരത്തിന്റെ പേര് നടി വ്യക്തമാക്കിയില്ല. 

2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംഭവം നടക്കുന്നതെന്ന് തനുശ്രീ ഓര്‍മ്മിക്കുന്നു. ചിത്രത്തിലെ ഒരു സോളോ ഗാനരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടെയാണ് ആ നടന്‍ സെറ്റിലേക്ക് കയറി വന്നത്. അയാള്‍ തന്നെ കൈകൊണ്ട് ചുറ്റിപ്പിടിച്ചു. ദേഹത്ത് പരതി. പിന്നെ താനുമൊത്ത് ഒരു ഇന്റിമേറ്റ് രംഗം വേണമെന്ന് ആവശ്യപ്പെട്ടു. നടി ഓര്‍മ്മിക്കുന്നു. 

സെറ്റ് മുഴുവന്‍ കാണ്‍കെയായിരുന്നു സംഭവം നടന്നത്. ആരും ഒന്നും പ്രതികരിച്ചില്ല. സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നു. നടി പറഞ്ഞു. 

ആ രംഗത്തില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ തറപ്പിച്ച് പറഞ്ഞു. തന്റെ ഇംഗീതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ കാര്‍ തകര്‍ത്തു. താന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള സംഘര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍വയ്ക്കില്ലെന്നും തനുശ്രീ അഭിമുഖത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com