സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് വേദനയ്ക്ക് കാരണമായത്. നാളെ രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്ചയാണ് പിറവത്തു നടക്കുന്ന കള ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുന്നത്. എന്നാൽ അപ്പോൾ കാര്യമായ വേദന ഇല്ലാത്തതിനാൽ ചിത്രീകരണം തുടർന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫൈറ്റുകളും മറ്റും വളരെ ഏറെയാണ് ചിത്രത്തിൽ. ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates