മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻനിരയിലാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും സ്ഥാനം. പൃഥ്വിരാജ് ആണെങ്കിൽ അഭിനയത്തിൽ മാത്രമല്ല സംവിധാനവും നിർമാണരംഗത്തുമെല്ലാം കഴിവ് തെളിയിച്ചുകഴിഞ്ഞു. രണ്ട് മക്കളും മലയാളത്തിലെ സൂപ്പർതാരങ്ങളാകുമെന്ന് ഇവരുടെ അച്ഛൻ സുകുമാരന് നേരത്തെ അറിയാമായിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രമേനോൻ പറയുന്നത്. പഴയ ഒരു ഓർമ പങ്കുവെച്ചുകൊണ്ടാണ് സുകുമാരൻ മക്കളെക്കുറിച്ച് നടത്തിയ പ്രവചനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിലായിരുന്നു വെളിപ്പെടുത്തൽ.
അമ്മ ജനറൽ ബോഡിക്ക് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് ഒരിക്കൽ സുകുമാരൻ എത്തിയത്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ബാലചന്ദ്രമേനോൻ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’ എന്നായിരുന്നു സുകുമാരന്റെ മറുപടി. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്.
മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവർ രണ്ട് പേരും മലയാളത്തിൽ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ.’- അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates