ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ ബൻസാലി ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതിന്റെ കാരണം പൊലീസ് ചോദിച്ചറിഞ്ഞു.
ബൻസാലിയുടെ സിനിമകളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നെങ്കിലും പിന്നീട് ഈ സിനിമകളിൽ നിന്ന് നടൻ ഒഴിവാക്കപ്പെടുകയായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സുശാന്തിനെ സമ്മർദത്തിലാക്കിയിരുന്നെന്ന ആരോപണത്തിന് പിന്നാലെയാണ് ബൻസാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തന്റെ നാല് ചിത്രങ്ങളിൽ സുശാന്തിനെ നായകനാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് നടന്നില്ലെന്ന് സംവിധായകൻ പൊലീസിനോട് സമ്മതിച്ചു. താരത്തിന് മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാലും ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ബൻസാലിയുടെ മൊഴി. തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്നും ബൻസാലി പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ പതിനാലിനാണ് മുംബൈയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ വിഷാദരോഗത്തിന് അടിമയായിരുന്നന്നും ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാകേണ്ടിവന്നത് താരത്തെ മാനസികമായി തളർത്തിയതാണ് ജീവനൊടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates