'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി' പരാതി തിരികെ വാങ്ങി; പൊലീസിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പറഞ്ഞ് വിധു വിൻസെന്റ്

ഏറ്റവും അവസാനം ശ്വേത ടീച്ചറുടെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായതെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ  വിധുവിൻസെന്റ് പറയുന്നത്
'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി' പരാതി തിരികെ വാങ്ങി; പൊലീസിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പറഞ്ഞ് വിധു വിൻസെന്റ്
Updated on
1 min read

സൈബർ ബുള്ളീയിങ്ങിനെതിരെ പരാതി നൽകാനെത്തുന്നവരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് സംവിധായിക വിധു വിൻസെന്റ്. തനിക്കുണ്ടായ അനുഭവം പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ഇത്തരം കേസുകൾ എടുക്കാൻ പൊലീസിന് പലപ്പോഴും താൽപ്പര്യമില്ല. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരാനാണ് പൊലീസ് പറയുക. ഏറ്റവും അവസാനം ശ്വേത ടീച്ചറുടെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായതെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ  വിധുവിൻസെന്റ് പറയുന്നത്. സ്ത്രീകളെ ആക്ഷേപിച്ച ആളെ ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവർ മർദിച്ച സംഭവത്തിലാണ് വിധുവിന്റെ പ്രതികരണം. നിങ്ങൾ നിയമം കയ്യിലെടുത്തെന്ന് ആരോപിച്ച് വിമർശനം ഉന്നയിക്കുന്നവർക്കുള്ള മറുപടിയായാണ് കുറിപ്പ്. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ ' ഉണ്ടാവുന്നത് എന്നും വിധു കൂട്ടിച്ചേർത്തു. 

വിധു വിൻസെന്റിന്റെ കുറിപ്പ്

ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ.. 
അത് ഗംഭീരമായി. 
നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് .. 
ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്നു്... ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവർത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങൾ ഒത്തുതീർപ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളിൽ ഫോളോ അപ് നടത്താൻ പോലീസിൻ്റെ  സൈബർ ഡിപ്പാർട്ട്മെൻ്റിൽ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IPഅഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലർത്തിയ ഉദ്യോഗസ്ഥനെ 'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി 'പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കൽ.
                 അതു കൊണ്ട് മാന്യജനങ്ങൾ ക്ഷമിക്കണം.. ഏത് ഭർത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാൻ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ ' ഉണ്ടാവുന്നത്. പുരുഷാധികാരത്തിൻ്റേയും | "അലസ നിയമവാഴ്ച ' യുടേയും നേർക്കുണ്ടാവുന്ന ഇത്തരം അടികളെ  ഷോക്ക്  ട്രീറ്റ്മെൻ്റായി കണ്ട് തിരിച്ചറിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ കൂടുതൽ പെണ്ണുങ്ങൾക്ക്  തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com