

പ്രണയം ഇത്രയും ആഴത്തില്‍ ആസ്വദിപ്പിക്കാന്‍ മലയാളികളെ ശീലിപ്പിച്ചത് ഒരുപക്ഷേ പത്മരാജനായിരിക്കും. ആ എഴുത്തുകളില്‍ സങ്കല്‍പ്പലോകത്തേക്ക് പറന്നു പോകാത്തവര്‍ ചുരുക്കമായിരിക്കും. പുതുതലമുറയ്ക്ക് പത്മരാജന്‍ അഭ്രപാളികളില്‍ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചു തന്ന കലാകാരനാണ്. എന്നാല്‍ സിനിമയില്‍ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളില്‍ കൊണ്ട് വരാന്‍ പത്മരാജന് കഴിഞ്ഞിട്ടുണ്ട്. ഉദകപ്പോളയും ലോലയുമെല്ലാം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കാന്‍ വേറെ കാരണമൊന്നുമില്ല.
പത്മരാജന്റെ രചനകളില്‍ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു. 'വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക എന്ന പത്മരാജന്റെ ലോലയിലെ വരികള്‍ ഇന്നും കാല്‍പനികര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. അതുകൊണ്ടുതന്നെ പത്മരാജനെ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കെങ്കിലും പ്രയാസം കാണു. എപ്പോഴും ഒരു നെരിപ്പോടെരിയുന്നുണ്ടാകും പത്മരാജന്റെ കഥകളില്‍. ഹൃദയത്തില്‍ തുളഞ്ഞു കയറുന്ന മുള്ളുകളുടെ മൂര്‍ച്ചയുണ്ടായിരുന്നു പ്രണയത്തിന്റെ രാജകുമാരന്റെ കഥകള്‍ക്ക്.
പത്മരാജന്റെ തിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു. കഥകളില്‍ നിന്ന് സിനിമയിലേക്കെത്തിയപ്പോഴേക്കും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വവര്‍ഗാനുരാഗം തുറന്നു കാണിക്കാന്‍ അതുവരെ ആരും കാണിക്കാത്ത ധൈര്യം സംവിധായകനായ പത്മരാജനുണ്ടായിരുന്നു.
തൂവാന തുമ്പികള്‍, ദേശാടനക്കിളികള്‍ കരയാറില്ല, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, രതിനിര്‍വേദം തുടങ്ങിയ ചിത്രങ്ങളില്‍ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് തിരക്കഥാകൃത്ത് പ്രേഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്നലെ, പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍ അങ്ങനെ അഭ്രപാളികളില്‍ അത്ഭുതം വിരിയിച്ച എത്രയെത്ര തിത്രങ്ങള്‍. പത്മരാജന്റെ ജന്‍മദിനമായ ഇന്ന് അദ്ദേഹം സംവിധാനം ചെയ്ത മികച്ച മൂന്നു ചിത്രങ്ങളിലെ ക്ലൈമാക്‌സ് രംഗങ്ങളിതാ...
ഇന്നലെ
ഓര്‍മ്മകളില്‍ ജീവിക്കുന്ന മനുഷ്യന്റെ പ്രതിഫലനമാണ് ഇന്നലെയിലെ മായ. ഓര്‍മ്മ നഷ്ടപ്പെട്ട് മറ്റൊരു ജീവിതത്തിലേക്ക് പകച്ച് പോകുന്നൊരു പെണ്‍കുട്ടിയാണ് മായ. ഇതവളേക്കാള്‍ അവളുടെ ചുറ്റുമുള്ളവരെ ആശങ്കപ്പെടുത്തുന്നു. ഇന്നലകളില്ലാതെയായിപ്പോയ ഈ പെണ്‍കുട്ടി പ്രേഷകരെ ഒരുപാട് ചിന്തിപ്പിയ്ക്കുന്നു.
മൂന്നാംപക്കം
അതിവൈകാരികമായ ഈ ചിത്രം പ്രേഷകരെ ഒരുപാട് കരയിപ്പിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്‍ തിലകനാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നത്. രണ്ടാം പകുതിയില്‍ വിഷാദം മാത്രം നിഴലിക്കുന്നത്. കൊച്ചുമകനെ കടലുകൊണ്ടു പോയിട്ട്, മൂന്നാം പക്കം മൃതദേഹത്തിനായി കാത്തിരിക്കുന്ന മുത്തച്ഛന്റെ വേഷം തിലകന്റെ കയ്യില്‍ ഭദ്രമായിരുന്നു.
തൂവാനത്തുമ്പികള്‍
ഇന്നും ഏറ്റവുമധികം ആളുകള്‍ കാണാനാഗ്രഹിക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികള്‍. പൊതുബോധത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ചിത്രം അപൂര്‍വ്വമായേ കാണാനാകു. ശരീരത്തിനെയും പ്രണയത്തിനെയും കുറിച്ചുള്ള വര്‍ണനകളും മഴയും ഗൃഹാതുരത്വവും നിറഞ്ഞു നില്‍ക്കുന്ന ചിത്രം. തറ്റിനും ശരിക്കും ഇടയിലാണ് ജീവിതമെന്ന് ഈ ചിത്രം വിളിച്ചുപറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates