കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂർ അവസാനം അഭിനയിച്ചത് മലയാളി സംവിധായകൻ ജിത്തു ജോസഫിന്റെ ചിത്രത്തിലാണ്. ദി ബോഡി എന്ന ചിത്രത്തിൽ മലയാള ബാല താരം മീനാക്ഷിയും അഭിനയിച്ചിരുന്നു. ഋഷി കപൂറിന്റെ മകളായാണ് താരം വേഷമിട്ടത്. ഋഷി കപൂറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മീനാക്ഷി. തനിക്ക് ഹിന്ദി അറിയില്ലായിരുന്നിട്ടും വളരെ കൂളായി തന്റെ പേടിമാറ്റിയത് ഋഷി കപൂറാണ് എന്നാണ് മീനാക്ഷി പറയുന്നത്.
മോറീഷ്യസിലായിരുന്നു ഷൂട്ടിങ്. വലിയ പേടിയോടെയാണ് താരം ഷൂട്ടിങ്ങിന് എത്തിയത്. എന്നാൽ എതിരെ നിൽക്കുന്നത് ആരാണെങ്കിലും സ്വന്തം വേഷം നന്നായി അഭിനയിക്കണം എന്നാണ് ഋഷി കപൂർ തന്നോട് പറഞ്ഞതെന്നും മീനാക്ഷി വ്യക്തമാക്കി. തനിക്ക് ഹിന്ദി വഴങ്ങുന്നില്ലെന്ന് മനസിലാക്കിയ അദ്ദേഹം തന്നോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഒരു കാർ അപകടത്തിന്റെ സീൻ ഷൂട്ട് ചെയ്യണമായിരുന്നു. കാർ മരത്തിൽ തൂങ്ങിക്കിടക്കുന്ന സീൻ എടുക്കണം. പലപ്പോഴും അദ്ദേഹം എന്നെ എടുത്ത് നിന്നാണ് ഷൂട്ട് ചെയ്തത്. എനിക്ക് ആകെ ടെൻഷനായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായാണ് അതു ചെയ്തത്. അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. - മീനാക്ഷി പറഞ്ഞു. മരണ വാർത്ത അറിഞ്ഞപ്പോൾ ആകെ സങ്കടമായെന്നും ഒരുപാട് സപ്പോർട്ട് ചെയ്ത സ്വന്തം ഒരാൾ വിട്ടു പോയതു പോലെയാണ് തോന്നുന്നതെന്നും മീനാക്ഷി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates