പഴയകാല നടി സാധന മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍; പുറത്തറിഞ്ഞത് സഹപ്രവര്‍ത്തകയുടെ അന്വേഷണത്തില്‍

മാസം തോറും നല്‍കിയിരുന്ന സഹായധനം വാങ്ങാന്‍ ഭര്‍ത്താവ് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്
പഴയകാല നടി സാധന മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍; പുറത്തറിഞ്ഞത് സഹപ്രവര്‍ത്തകയുടെ അന്വേഷണത്തില്‍
Updated on
1 min read

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ മാദകറാണിയായിരുന്ന നടി സാധന മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അഞ്ചുമാസം മുന്‍പ് തിരുപ്പതിയില്‍വെച്ച് മരണമടഞ്ഞെന്നാണ് ഭര്‍ത്താവ് എന്‍.കെ. റാവു പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. അയല്‍ വാസികള്‍ക്ക് ഉള്‍പ്പടെ ആര്‍ക്കും ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയില്ല. മാസം തോറും നല്‍കിയിരുന്ന സഹായധനം വാങ്ങാന്‍ ഭര്‍ത്താവ് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. 

മലയാളികള്‍ ഇപ്പോഴും മൂളി നടക്കുന്ന 'ഉത്തരാസ്വയംവരം കഥകളി കാണുവാന്‍' എന്ന ഗാനത്തില്‍ പ്രേംനസീറിനൊപ്പമുള്ള സുന്ദരിയാണ് സാധന. അറുപത് എഴുപത് കാലഘട്ടങ്ങളില്‍ മലയാളത്തിലെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നത് സാധനയായിരുന്നു. റെസ്റ്റ് ഹൗസ്, രക്തപുഷ്പം, ലോട്ടറി ടിക്കറ്റ് ലേഡീസ് ഹോസ്റ്റല്‍ തുടങ്ങിയ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. തമിഴില്‍ ഉള്‍പ്പടെ നൂറോളം ചിത്രങ്ങള്‍ ചെയ്ത ഇവര്‍ അവസാനമായി അഭിനയിച്ചത് പി. ചന്ദ്രകുമാറിന്റെ ഇത്രമാത്രം എന്ന സിനിമയിലാണ്. 

സിനിമയില്‍ പുറത്തായതോടെ അവരെക്കുറിച്ച് ആരും ഓര്‍ക്കാതെയായി. കടുത്ത ദുരിതത്തില്‍ ജീവിച്ചിരുന്ന സാധനയെ പഴയകാലനടിയായ ഉഷാറാണിയാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ ദൂരെയുള്ള ബുഡൂര്‍ എന്ന ഗ്രാമത്തിലെ 500 രൂപയുടെ ഒറ്റമുറിവീട്ടില്‍ ഭാര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. കണ്ടെത്തുമ്പോള്‍ രോഗം വന്ന് ഓര്‍മകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍. ഇതിനെത്തുടര്‍ന്ന് ഉഷാറാണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മാസം തോറും നിശ്ചിത തുക സഹായം ലഭിച്ചാന്‍ തുടങ്ങി. സാധാരണ ഈ പണം ഭര്‍ത്താവ് പോയി വാങ്ങുകയോ വീട്ടില്‍ എത്തിച്ചു നല്‍കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ മാസങ്ങളായി പണം വാങ്ങാന്‍ ആളെ കാണാതായതോടെ ഉഷാറാണി അന്വേഷിച്ചപ്പോഴാണ് സാധന മരിച്ചതായി അയല്‍വാസികള്‍ പറഞ്ഞത്. 

ഇടയ്ക്കിടയ്ക്ക് ഇരുവരും തിരുപ്പതിക്കു പോവുന്ന പതിവുണ്ടായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അഞ്ച് മാസം മുന്‍പ് ഇതുപോലെ യാത്ര പോയതിന് ശേഷം റാവു മാത്രമാണ് തിരിച്ചുവന്നത്. സാധന തിരുപ്പതിയില്‍ വെച്ച് മരിച്ചെന്നും അവിടെ തന്നെ സംസ്‌കാരം നടത്തിയെന്നുമാണ് റാവു പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ റാവുവിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടുകാര്‍ക്കുള്ളത്. കാര്‍ ബ്രോക്കറായിരുന്ന ഇയാള്‍ കടുത്ത മദ്യപാനിയാണെന്നും സാധനയെ ഉപദ്രവിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്കായതോടെ ഇയാള്‍ സമനിലതെറ്റിയതുപോലെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. ആന്ധ്രയിലെ ഗുണ്ടൂരില്‍ മുസ്ലീം കുടുംബത്തില്‍ ജനിച്ച സാധനയ്ക്ക് ബന്ധുക്കളായി അടുപ്പമുണ്ടായിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com