ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ

ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ

'മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു'
Published on

രട് ഫ്ലാറ്റ് പൊളിക്കൽ താൻ സിനിമയാക്കിയാൽ അതിന്റെ ക്ലൈമാക്സ് ഒരിക്കലും ഇപ്പോൾ സംഭവിച്ചതാകില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും കൂട്ടുനിന്ന നേതാക്കളെയും കൂടെ അതേ ഫ്ലാറ്റിൽ കെട്ടിയിട്ട ശേഷമാകും തകർക്കുകയെന്നാണ് പ്രിയദർശൻ പറയുന്നു. 

"മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകർക്കുന്നു", ഇതായിരിക്കും തന്റെ ക്ലൈമാക്സെന്ന് പ്രിയദർശൻ പറയുന്നു. 

താൻ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലും ഇങ്ങനൊരു സീനുണ്ടെന്ന് പ്രിയദർശൻ പറയുന്നു. "എല്ലാറ്റിനും എതിരെ നിൽക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയിൽ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹൻലാൽ പറയുന്ന സീൻ. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്. എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നൽകിയ ഫ്ലാറ്റുകളാണു താമസക്കാർ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്ലാറ്റു കെട്ടി ഉയർത്തിയതല്ല". 

"ഉദ്യോഗസ്ഥരും നിർമാതാക്കളും നൽകിയതു വ്യാജ രേഖയാണെന്നു അവർക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടിൽ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎൽഎയും വാർഡു മെമ്പറുമുണ്ടാകുമോ", പ്രിയദർശൻ ചോദിക്കുന്നു. 

"ഉയരുന്നതു കാണുമ്പോഴെങ്കിലും അവർ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ  മരട് സിനിമയായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തിൽ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥർ വർഷങ്ങൾ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?", പ്രിയദർശൻ പ്രതകരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com