ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി സിനിമാ പ്രവര്‍ത്തകര്‍. ഇന്ത്യന്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറിലധികം പേരാണ് ബിജെപിക്കെതിരെ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
വെട്രിമാരന്‍, ആഷിഖ് അബു, ബീനാ പോള്‍, ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയനന്ദനന്‍, രാജീവ് രവി, സജിതാ മഠത്തില്‍, സനല്‍കുമാര്‍ ശശിധരന്‍, ശ്രീബാല കെ മേനോന്‍, വേണു, വിധു വിന്‍സെന്റ്, സുദേവന്‍, മുഹ്‌സിന്‍ പരാരി, ദീപ ധന്‍രാജ്, അഞ്ജലി മൊണ്ടെറോ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടു.
'നമ്മുടെ രാജ്യം അങ്ങേയറ്റം പരീക്ഷണം നേരിടുന്ന കാലത്തിലൂടെയാണ് നീങ്ങുന്നത്. സംസ്‌കാരവും ഭൂമിശാസ്ത്രവുമൊക്കെ വിഭിന്നമാണെങ്കിലും ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ എപ്പോഴും ഒന്നിച്ചാണ് നിലകൊണ്ടിട്ടുള്ളത്. ഇത്ര മോനോഹരമായ ഒരു രാജ്യത്തെ പൗരന്‍ എന്ന് പറയാന്‍ അഭിമാനമായിരുന്നു. പക്ഷെ അതെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുത്തില്ലെങ്കില്‍ ഫാസിസം നമ്മുക്കുമേല്‍ ശക്തമായി പ്രസരിക്കും', പ്രസ്താവനയുടെ തുടക്കം ഇങ്ങനെയാണ്.
2014ല്‍ ബിജെപി അധികാരത്തില്‍ വന്നത് മുതലാണ് കാര്യങ്ങള്‍ ഇത്ര മോശമായതെന്നും വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പറ്റാത്ത സർക്കാർ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോരക്ഷകരെയും ഉപയോഗിച്ച് രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
എതിർപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവർ ദേശദ്രോഹിയാക്കുകയാണ‌്. ‘ദേശസ്‌നേഹം’ ബിജെപിക്ക‌് വോട്ടു വര്‍ധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും പ്രസ‌്താവനയിൽ പറയുന്നു. ഇന്ത്യയിലെ ജനങ്ങളോട‌് ഒരു അപേക്ഷ എന്ന തലക്കെട്ടോടെ ആർട്ടിസ്റ്റ്യുണൈറ്റഡ്.കോം (https://www.artistuniteindia.com/) എന്ന വെബ്സൈറ്റിലാണ് ജനാധിപത്യം സംരക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്ത് 118പേർ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates