മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഏയ് ഓട്ടോ. മോഹൻലാലിനൊപ്പം മുരളി, മണിയൻ പിള്ള രാജു, ജയദീഷ് തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിൽ ഡബിൾ റോളിലാണ് മണിയൻപിള്ള രാജു എത്തിയത്. അഭിനേതാവ് മാത്രമായിരുന്നില്ല നിർമാതാവ് കൂടിയായിരുന്നു അദ്ദേഹം. ഇപ്പോൾ മണിയൻപിള്ള രാജു എന്ന നിർമാതാവിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ അഭിനയിച്ച നടൻ മോഹൻ ജോസ്. അനുകരണീയമായ പ്രത്യേകതകളുള്ള ഒരു നിർമാതാവായിരുന്നു അദ്ദേഹം എന്നാണ് മോഹൻ കുറിച്ചത്. ലൊക്കേഷനിൽ നൽകുന്ന ഭക്ഷണം പോലും രാജു രുചിച്ചു നോക്കി പൂർണ തൃപ്തി വന്നതിന് ശേഷമേ കൊടുത്തുവിടൂ. പ്രതിഫലത്തിന്റെ കാര്യത്തിലും അദ്ദേഹം ഉദാരവാനായിരുന്നു എന്നും മോഹൻ പറഞ്ഞു.
മോഹൻ ജോസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
നിർമ്മാതാവു കൂടിയായ മണിയൻപിള്ള രാജുവാണ് ‘ഏയ് ഓട്ടോ’യിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള എസ്ഐയുടെ റോളായിരുന്നു.( മോഹൻരാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടർ, അതായത് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ ചെയ്യാമെന്ന്.
അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷൻ. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ. അനുകരണീയമായ പ്രത്യേകതകളുള്ള ഒരു നിർമാതാവാണ് മണിയൻപിള്ള രാജു. പ്രതിഫലത്തിൻറെ കാര്യത്തിൽ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂർണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ. മദ്രാസിലെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങാൻ നേരമായപ്പോൾ രാജു എന്നോടു ചോദിച്ചു "പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കിൽ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാൽ തരാം."
"കരാർ പ്രകാരമുള്ള മുഴുവൻ തുകയും നിങ്ങൾ തന്നു കഴിഞ്ഞു. ഇനി കൂടുതൽ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ്" എന്നു പറഞ്ഞ് ഞാൻ കൈ കൊടുത്തു പിരിഞ്ഞു. ഏയ് ഓട്ടോ വൻ വിജയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates