

ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യുന്നതിന് എതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമ എന്നാണ് അദ്ദേഹം പറയുന്നത്. സിനിമ എന്നത് ആളുകള്‍ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണെന്നും അല്ലാതെ ഒറ്റയ്ക്ക് കാണേണ്ട ഒന്നല്ലെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കൊറോണ പ്രതിസന്ധി കഴിഞ്ഞാൽ സിനിമ പഴയ രീതിയിലേക്ക് തിരിച്ചുവരുമെന്നും ഒരിക്കലും മൊബൈൽ ഫോണുകളിലേക്ക് സിനിമ ചുരുങ്ങില്ലെന്നും അടൂർ കൂട്ടിച്ചേർത്തു. ഒടിടി റിലീസാവുന്ന ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു ജന്മമുണ്ട്, അതൊരു നികൃഷ്‍ട ജന്മമാണ് എന്നായിരുന്നു മറുപടി. നല്ല തിയറ്ററില്‍ നല്ല പ്രൊജക്ഷനോടെ നല്ല ശബ്‍ദത്തോടെ നല്ല ഓഡിയൻസുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കല്‍പ്പം തന്നെ. ഇപ്പോഴത്തെ കാര്‍മേഘം ആവൃതമായിരിക്കുന്ന സമയം കഴിഞ്ഞാല്‍ എല്ലാം മാറും. സിനിമയ്‍ക്ക് തിയറ്റര്‍ തന്നെ വേണം. റേഡിയോ നാടകം പോലെയോ ടെലിവിഷൻ പ്രോഗ്രാം പോലെയോ അല്ല. സിനിമയ്‍ക്ക് ഒരു ധ്യാനം വേണം. അത് പ്രേക്ഷകര്‍ക്കുമുണ്ട്. അതുകൊണ്ട് യഥാര്‍ഥമായ സാഹചര്യം തിയറ്ററും ടിക്കറ്റ് എടുത്തുവരുന്ന പ്രേക്ഷകനും കൂടി ചേര്‍ന്നതാണ്. അല്ലാതെ ചെറിയ ഉപകരണങ്ങളില്‍ ഉള്ളതല്ല. പുതിയ സാങ്കേതിക മാറ്റത്തിന്റെ ഭാഗമായി വരുന്ന രീതിയായി കണ്ടുകൂടെ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കണ്ടാല്‍ സിനിമയുടെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിയറ്ററുകളൊന്നുമില്ലാതെ വീട്ടിലിരുന്ന് സിനിമ കാണുന്ന രീതിയായാല്‍ അത് യഥാര്‍ഥ സിനിമയായിരിക്കില്ല. വേറെ എന്തെങ്കിലുമായിരിക്കും. മൊബൈലില്‍ വെര്‍ട്ടിക്കല്‍ സ്ക്രീനില്‍ കാണുന്നുണ്ടല്ലോ. അതുകൊണ്ട് തിയറ്റര്‍ സ്‍ക്രീനൊക്കെ അങ്ങനെ മാറുമെന്ന് പറയുന്നവരുണ്ട്. തെറ്റിദ്ധരിക്കണ്ട അങ്ങനെ ആകത്തില്ലെന്നും അടൂർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates