തിരുവനന്തപുരം: പ്രമുഖ മുണ്ട് നിർമ്മാണ കമ്പനിയുടെ പരസ്യവിവാദവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിനും വിലകുറഞ്ഞ പ്രശസ്തിക്ക് ശ്രമിച്ചതിനും ശോഭനാ ജോർജ് മാപ്പ് പറയണമെന്ന് മോഹൻലാൽ. വ്യക്തിപരമായി വലിയ അപമാനമാണ് അന്ന് സംസ്ഥാന ഖാദിവ്യവസായ ബോർഡ് ഉപാധ്യക്ഷയായിരുന്ന ശോഭനാ ജോർജിന്റെ പ്രവർത്തി കാരണം ഉണ്ടായെന്നും മോഹൻലാൽ പറയുന്നു.
ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ചുള്ള പരസ്യമാണ് വിവാദമായിരുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ശോഭനാ ജോർജിന്റെ നിലപാട്. മോഹൻലാലിനെ പോലെ ജനസമ്മിതിയുള്ള ഒരാൾ ഇങ്ങനെ ചെയ്യുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് കാണിച്ച് ഖാദി ബോർഡ് വക്കീൽ നോട്ടീസും അയച്ചിരുന്നു. ഇതേത്തുടർന്ന് ഈ പരസ്യം മുണ്ട് കമ്പനി പിൻവലിച്ചു.
പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങിൽ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നൽകി, വക്കീൽ നോട്ടീസ് അയക്കുന്നതിന് മുൻപ് ഉണ്ടായ ഇത്തരം നടപടികൾ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വക്കീൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും സംഭവത്തോട് പ്രതികരിക്കാൻ ബോർഡ് തയ്യാറായിട്ടില്ല. സമയ പരിധി കഴിഞ്ഞാൽ തുടർനടപടികളിലേക്ക് കടക്കുമെന്നാണ് മോഹൻലാലിനോട് അടുത്ത നിയമവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates