ഷെയ്ന്‍ നിഗം പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്; നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം നഷ്ടപരിഹാരമായി നല്‍കും, എല്ലാം നല്ലരീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍ 

നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നം ഒത്തുതീര്‍പ്പാകുന്നു
ഷെയ്ന്‍ നിഗം പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്; നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം നഷ്ടപരിഹാരമായി നല്‍കും, എല്ലാം നല്ലരീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍ 
Updated on
1 min read

കൊച്ചി: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നം ഒത്തുതീര്‍പ്പാകുന്നു. നഷ്ടപരിഹാരം നല്‍കാമെന്ന ഷെയ്ന്‍ നിഗത്തിന്റെ സന്നദ്ധത താരസംഘടനയായ അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിക്കുകയായിരുന്നു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌ന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഷെയ്ന്‍ നിഗത്തിനോട് ഒരു കോടി രൂപ നഷ്ടപരിഹാരമായി നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെ നീണ്ട പ്രശ്‌നപരിഹാരത്തിനാണ് ഇന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഏകദേശം ധാരണയായത്. അഭിനയിച്ച രണ്ട് സിനിമകളായ വെയില്‍, ഖുര്‍ബാനി എന്നിവയുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധതയാണ് ഷെയ്ന്‍ നിഗം അമ്മയെ അറിയിച്ചത്. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ നടന്ന  അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തുകയായിരുന്നു.

അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചത്. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും വ്യക്തമാക്കി.

അമ്മ യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു. അമ്മ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിര്‍മ്മാതാക്കളുമായി ഫോണിലൂടെയുള്ള ചര്‍ച്ച. ഷെയ്ന്‍ നിഗം 32 ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്ന് അമ്മ നേതൃത്വം നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌ന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഈ ധാരണയോട് ഷെയ്ന്‍ നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com