സിനിമയില്‍ ഗൂഢസംഘമുണ്ട് ; ആരോപണത്തില്‍ ഉറച്ച് നീരജ് മാധവ് ; പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ഫെഫ്ക

തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെയ്തതെന്ന് കത്തില്‍ നീരജ് വിശദീകരിച്ചു
സിനിമയില്‍ ഗൂഢസംഘമുണ്ട് ; ആരോപണത്തില്‍ ഉറച്ച് നീരജ് മാധവ് ; പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ഫെഫ്ക
Updated on
1 min read

കോഴിക്കോട് : സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നടന്‍ നീരജ് മാധവ്. അമ്മയ്ക്ക് നല്‍കിയ വിശദീകരണക്കത്തിലാണ് നടന്‍ നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍ കത്തില്‍ ആരുടേയും പേര് എടുത്ത് പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് പേരുകളൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെയ്തതെന്നും കത്തില്‍ നീരജ് വിശദീകരിച്ചു.

അതേസമയം പുതിയ കലാകാരന്‍മാരെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാകുന്നുവെന്ന തന്റെ മുന്‍ ആരോപണം അദ്ദേഹം അമ്മയ്ക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നുണ്ട്.  വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളാനുള്ള ഒരു സംഘം സിനിമയില്‍ ഉണ്ടെങ്കില്‍ അവര്‍ ആരാണെന്ന് നീരജ് വ്യക്തമാക്കണമെന്നും ,ഇത്തരമൊരു പരാമര്‍ശം സിനിമയിലെ മുഴുവന്‍ പേരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ആരോപണമാണെന്നുമായിരുന്നു ഫെഫ്കയുടെ നിലപാട്. ഫെഫ്കയുടെ ഇടപെടലിന് ശേഷമാണ് നീരജിനോട് വിശദീകരണം തേടാന്‍ അമ്മ തീരുമാനിച്ചത്.

നീരജ് മാധവിന്റെ മറുപടി കത്ത് അമ്മ ഫെഫ്കയ്ക്ക് കൈമാറി. നീരജ് ആരോപണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നീരജ് മാധവ് ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്നും ചലച്ചിത്ര രംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്നും  ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ചചെയ്യണം.  വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനും സംവിധായകരുടേയും  എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളാനുള്ള ഒരു സംഘം സിനിമയിലുണ്ടെന്ന് നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നേരത്തെ നീരജിന്റെ പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും ഫെഫ്ക ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com