മസ്കത്ത്: സൈബർ കുറ്റകൃത്യങ്ങൾ ഒമാനിൽ വർധിക്കുന്നതായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സൈബര്‍ കുറ്റകൃത്യങ്ങളില്‍ 35 ശതമാനം വര്‍ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനങ്ങൾ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് സൈബർ തട്ടിപ്പുകൾ വർധിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറിയിച്ചു.
സൈബര്‍ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാത്തത് കൊണ്ടാണ് ജനങ്ങൾ ചൂഷണങ്ങൾക്ക് ഇടയാകുന്നത്. ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനോട് ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ്.
വ്യാജ വെബ്സൈറ്റുകൾ വഴി ജനങ്ങളുടെ ബാങ്ക് വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കും. പിന്നീട് പല കാരണങ്ങൾ പറഞ്ഞു ഉപഭോക്താക്കളുടെ മൊബൈലിൽ എത്തുന്ന ഒ ടി പി തട്ടിപ്പുകാർ സ്വന്തമാക്കുകയും ചെയ്യും. അതിനു ശേഷം ബാങ്ക് അക്കൗണ്ടിൽ ഉള്ള മുഴുവൻ പണവും ഇവർ തട്ടിയെടുക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ വിളിച്ചും തട്ടിപ്പുകൾ നടത്തുന്നുണ്ട്. സമ്മാനങ്ങളോ, സേവനങ്ങളോ വാഗ്ദാനം ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നൽകാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ വെരിഫിക്കേഷന്‍ കോഡ് എന്ന തരത്തിൽ ഒ ടി പി ആവശ്യപ്പെടുകയും അതിലൂടെ ബാങ്കിൽ നിന്നുള്ള പണം തട്ടിപ്പുകാർ സ്വന്തമാക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ വിഡിയോ ഗെയിമുകൾ വഴി കുട്ടികളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് കൊണ്ട് ജനങ്ങൾ ഇത്തരം സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായാൽ അടുത്ത പൊലീസ് സ്‌റ്റേഷനിലോ 80077444 എന്ന നമ്പറിലോ അറിയിക്കണമെന്നും ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
