

അബുദാബി: മുസ്ലിം ലീഗിന്റെ സാംസ്കാരിക സംഘടനയായ കെ എം സി സിയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഇത്തവണ വിവാദത്തിൽപ്പെട്ടത് അബുദാബി കെ എം സി സിയാണ്.
അബുദാബി കെ എം സി സി യുമായി ബന്ധപ്പെട്ട് വിവിധ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മൂന്ന് വിഷയങ്ങളിലാണ് ആരോപണം ഉയർന്നത്.
മൂന്ന് പദ്ധതികൾ സംബന്ധിച്ചാണ് ആരോപണം ഉയർന്നത്. അബുദാബി കെ എം സി സിയുടെ നിക്ഷേപ പദ്ധതിയായ കെ എസ് എഫ് ഫണ്ട് ദുരുപയോഗം ചെയ്തു. കെ എം സി സി കെയർ പദ്ധതിയുടെ ഫണ്ടിൽ നിന്ന് ഒന്നരക്കോടിയോളം രൂപ ഗൾഫ് ചന്ദ്രികയ്ക്ക് വേണ്ടി വകമാറ്റി, കെ എം സി സി പ്രവർത്തക ഫണ്ട് സ്വകാര്യസംരഭത്തിൽ നിക്ഷേപിച്ചു എന്നുമുള്ളവയാണ് മൂന്ന് ആരോപണങ്ങൾ.
ഈ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നേരത്തെ ചേർന്ന കെ എം സി സി യോഗം കയ്യാങ്കളിയിൽ അവസാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതേ തുടർന്ന് പ്രവർത്തകർ ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
വിഷയം കയ്യാങ്കളിയിൽ എത്തിയതോടെ കെ എം സി സി കേന്ദ്രകമ്മിറ്റി വിഷയത്തിൽ ഇടപെട്ടു. അബുദാബി കെ എം സി സിയിലെ അഹമ്മദ് ശരീഫിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി നാഷണൽ കമ്മിറ്റി അറിയിച്ചു.പി.കെ അഷ്റഫിനെ അബുദാബി കെ എം സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി താൽക്കാലികമായി ഒഴിവാക്കി.
അബുദാബി കെ എം സി സിയുടെ കീഴിലുള്ള എല്ലാ സബ് കമ്മിറ്റികളുടെയും അക്കൗണ്ട് ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് കൈപ്പറ്റി തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായും വാർത്തകൾ പുറത്തു വന്നിരുന്നു.
ഇതേസമയം, ഇത് സംബന്ധിച്ച വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അബുദാബി കെ എം സി സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ അറിയിച്ചു. അബുദാബി കെ എം സി സിയുടെ ഫേസ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗൾഫ് ചന്ദ്രികയുടെ പ്രത്യേക പരിപാടി നടക്കുന്ന സമയത്ത്, അതിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താദാരിദ്രം കൊണ്ടാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates