

അബുദാബി: നവജാതശിശുക്കളിൽ ജനിതക പരിശോധന നടത്താനുള്ള പദ്ധതിക്ക് ആരംഭിച്ചതായി അബുദാബി ആരോഗ്യ വകുപ്പ്. രോഗപ്രതിരോധശേഷിക്കുറവ്, രക്തവൈകല്യം, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ് എം എ) പോലുള്ള അപൂര്‍വ രോഗങ്ങള്‍ ഉൾപ്പെടെ 815ലേറെ ബാല്യകാല ജനിതക അവസ്ഥകളെ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജിനോം സീക്വന്‍സിങ് എന്ന പുതിയ സംവിധാനം ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.
മാതാപിതാക്കളുടെ അനുവാദത്തോടെ ജനനസമയത്ത് പൊക്കിള്‍ക്കൊടിയിലെ രക്ത സാമ്പിളുകള്‍ ശേഖരിച്ചായിരിക്കും പരിശോധന നടത്തുക. ഇത് വഴി കുഞ്ഞിന്റെ വിവിധ തരത്തിലുള്ള ജനിതക അവസ്ഥകളെ കണ്ടെത്താനും ജീന്‍ തെറപ്പി പോലുള്ള ചികിത്സകള്‍ വഴി വിവിധ രോഗങ്ങൾ ഭേദപ്പെടുത്താനും സാധിക്കും. ശേഖരിക്കുന്ന സാമ്പിളുകളുടെ ഫലം 21 ദിവസത്തിനുള്ളില്‍ ലഭിക്കും എന്നത് കൊണ്ട് തന്നെ അതിവേഗം തുടർ ചികിത്സ നടത്താൻ സാധിക്കും.
ജനിതക പരിശോധനയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ തുടര്‍ ചികിത്സയ്ക്കായി മള്‍ട്ടി ഡിസിപ്ലിനറി സ്പെഷലിസ്റ്റുകളുടെ അടുത്തേക്ക് റഫര്‍ ചെയ്യും.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ രോഗലക്ഷണങ്ങള്‍ പ്രകടമാകും മുൻപ് തന്നെ ആരോഗ്യസംരക്ഷണം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമിസ് അള് ഗൈതി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ കാനാഡ് ആശുപത്രിയിലും ദാനത്ത് അല്‍ ഇമാറാത്ത് ആശുപത്രിയിലുമാണ് ജനിതക പരിശോധന ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
