മനാമ: ഉപഭോക്താക്കളുടെ ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോ എടുക്കാൻ ഡെലിവറി ഡ്രൈവർമാർക്ക് അധികാരമില്ലെന്ന് ബഹ്‌റൈൻ. വ്യക്തികളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള പുതിയ നിയമം നിലവിൽ വന്നതായി പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.
ബഹ്റൈൻ പേഴ്സണൽ ഡേറ്റ് പ്രൊട്ടക്ഷൻ നിയമം അനുസരിച്ചാണ് ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോ എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാധനം കൈപ്പറ്റുന്ന ആളെ തിരിച്ചറിയാൻ വേണ്ടിയാണ് നിലവിൽ കമ്പനികൾ ഐഡി കാർഡുകളുടെ ഫോട്ടോ എടുക്കുന്നത്.
മൊബൈൽ ഫോണിലോ മറ്റു ഉപകരണങ്ങളിലോ ആയിരിക്കും ഡെലിവറി ഡ്രൈവർമാർ ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോ എടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഐഡി കാർഡിലെ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുവാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനും ഡാറ്റ സംരക്ഷിക്കാനും വേണ്ടിയിട്ടാണ് സർക്കാർ പുതിയ നിയമം കൊണ്ട് വന്നത്.
വ്യക്തികളെ തിരിച്ചറിയണമെങ്കിൽ കമ്പനികൾക്ക് അവരുടെ ഐഡി കാർഡ് നേരിൽ കണ്ട് ബോധ്യപ്പെടാം. ഒരു കാരണവശാലും കാർഡിന് ഐഡി കാർഡിന്റെ ചിത്രമോ പകർപ്പോ ആവശ്യപ്പെടാനോ സൂക്ഷിക്കാനോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കമ്പനികളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഐഡി കാർഡിന്റെ പകർപ്പ് സൂക്ഷിക്കണമെങ്കിൽ അതിന് അവസരമുണ്ട്. ഇത് സംബന്ധിച്ചുള്ള സർക്കാർ നിയമങ്ങൾ അടിസ്ഥാനമാക്കി വേണം പകർപ്പുകൾ സൂക്ഷിക്കാൻ. പുതിയ നിയമം കമ്പനികൾ പാലിക്കണമെന്നും വീഴ്ചവരുത്തിയാൽ പിഴയിടാക്കും എന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates