

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് സിബിഎസ്ഇയുടെ ചില ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ റദ്ദാക്കുകയും ചിലത് മാറ്റിവെക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു കൊണ്ട് സിബിഎസ്ഇ സർക്കുലർ പുറത്തിറക്കി.
ഗൾഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് ഏഴ് മുതൽ മാർച്ച് 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളുമാണ് സിബിഎസ്ഇ റദ്ദാക്കിയത്.
യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
മാർച്ച് രണ്ട്, മാർച്ച് അഞ്ച്, മാർച്ച് ആറ് തീയതികളിൽ നേരത്തെ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു.
ഗൾഫിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു.
അതേസമയം, മാർച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോർഡ് മാറ്റിവച്ചു.
പ്ലസ്ടു വിദ്യാർത്ഥികളുടെ, പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
ശനിയാഴ്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും 2026 മാർച്ച് ഒമ്പത് തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ സംബന്ധിച്ച് ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് സിബിഎസ്ഇ പറഞ്ഞു.
എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളും അവരുടെ സ്കൂളുകളുമായി അടുത്ത ബന്ധം പുലർത്താനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പാലിക്കാനും സർക്കുലറിൽ സിബിഎസ്ഇ നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates