ദുബൈ: നിലവിലെ രാജ്യാന്തര സംഭവവികാസങ്ങളുടെയും അതിന്റെ ഫലമായുണ്ടായിട്ടുള്ള യാത്രാ തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ, ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ സർവീസ് നടത്തി ഇത്തിഹാദ് റെയിൽ.
വിമാന സർവീസുകൾ മുടങ്ങിയതോടെ കുടുങ്ങികിടന്ന യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുന്നതിനാണ് ഇത്തിഹാദ് റെയിൽ പ്രത്യേക സർവീസ് നടത്തിയത്. സൗദി അറേബ്യയിലും മറ്റ് അയൽ രാജ്യങ്ങളിലും കുടുങ്ങി കിടന്നവരെയാണ് ഇത്തിഹാദ് റെയിൽ പ്രത്യേക സർവീസിലൂടെ അബുദാബിയിൽ എത്തിച്ചത്.
അബുദാബിയിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച്, സൗദി അറേബ്യയുമായുള്ള അൽ ഗുവൈഫത്ത് അതിർത്തി പ്രദേശത്ത് നിന്ന് അബുദാബിയിലെ അൽ ഫയ സ്റ്റേഷനിലേക്ക് ആണ് ഇത്തിഹാദ് പ്രത്യേക സർവീസ് നടത്തിയത്.
യുഎഇ പൗരന്മാരെയും സൗദി അറേബ്യയിലോ അയൽരാജ്യങ്ങളിലോ കുടുങ്ങിക്കിടക്കുന്ന വിസയോ റെസിഡൻസി പെർമിറ്റുകളെ കൈവശമുള്ളവരെയും എത്തിക്കുന്നതിനാണ് ഈ സേവനം നടപ്പാക്കുന്നത്.
ഗൾഫ് മേഖലയിലെ നിലവിലുള്ള അന്താരാഷ്ട്ര സാഹചര്യത്തിൽ നിന്ന് ഉണ്ടാകുന്ന അസാധാരണ സാഹചര്യങ്ങൾ മൂലം രൂപപ്പെട്ട ആവശ്യകതകൾക്ക് അനുസൃതമായാണ് ഈ തീരുമാനം. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് സർവീസ്. നിലവിൽ 350 ലേറെ യാത്രക്കാരെ അബുദാബയിൽ എത്തിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അസാധാരണ സാഹചര്യങ്ങളിൽ ആവശ്യത്തിന് അനുസരിച്ച് സർവീസ് നടത്തുന്നതിന് ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങളുമായും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായും ഉന്നത തല ഏകോപനം നടത്തുമെന്ന് അബുദാബിയിലെ ഇത്തിഹാദ് റെയിലിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസിനോട് റിപ്പോർട്ട് ചെയ്തു. വിമാന സർവീസുകൾ നിർത്തിവച്ചതിനാൽ, സൗദി അറേബ്യയിലോ അയൽ രാജ്യങ്ങളിലോ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ സർവീസ് സജീവമാക്കിയത്.
ഈ വർഷം അവസാനത്തോടെ സർവീസ് പൂർണ്ണമായ തോതിൽ ആരംഭിക്കാനാണ് ഇത്തിഹാദ് റെയിൽ ആലോചിച്ചിരുന്നത്.
ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ സാഹചര്യത്തിന് അനുസരിച്ച് പ്രതികരിച്ചുകൊണ്ട് സർവീസ് നടത്താനുള്ള തീരുമാനം യുഎഇയുടെ ആസൂത്രണ മികവിനുള്ള ഉദാഹരണമാണെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ (ADCMC) ഡയറക്ടർ ജനറൽ മത്താർ സയീദ് അൽ നുഐമി അഭിപ്രായപ്പെട്ടു.
വിമാന സർവീസുകൾ സാധാരണഗതിയിലേക്ക് എത്തുന്നതുവരെ ഈ റെയിൽവേ സർവീസ് തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഇത്തിഹാദ് റെയിൽ ചീഫ് പ്രോജക്ട് ഓഫീസർ മുഹമ്മദ് അൽ ഷെഹി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates