റിയാദ് : ജമൈക്കയിൽ നിന്നും സയാമീസ് ഇരട്ടകളായ കുട്ടികളെ ശസ്ത്രക്രിയക്കായി റിയാദിൽ എത്തിച്ചു. അസാരിയ, അസുറ എന്ന് പേരുള്ള കുട്ടികളെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശം അനുസരിച്ചാണ് പ്രത്യേക വിമാനത്തിൽ കുട്ടികളെ റിയാദിൽ എത്തിച്ചത്. കുട്ടികളുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ശസ്ത്രക്രിയയ്ക്കുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്ന് ഇരുവരെയും കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജമൈക്കയിൽ നിന്ന് 16 മണിക്കൂറിലധികം യാത്ര ചെയ്താണ് ഇവർ റിയാദിൽ എത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘവും ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. സയാമീസ് ഇരകളായ ജമൈക്കൻ കുട്ടികളുടെ ശസ്ത്രക്രിയ സുരക്ഷിതമായി നടത്താൻ കഴിയുമോ എന്ന് അധികൃതർ പരിശോധിച്ച് വരുകയാണ്. അനുകൂല തീരുമാനം ഉണ്ടായാൽ ഉടൻ തന്നെ ശസ്ത്രക്രിയക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ എന്നി പെൺകുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തീകരിച്ചിരുന്നു. അനസ്തേഷ്യ, ന്യൂറോ സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി,നഴ്‌സുമാർ തുടങ്ങിയ 24 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറ് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ സൗദിയുടെ പ്രത്യേക പദ്ധതി പ്രകാരം നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം 66 ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates