ദുബൈ: വീട്ടുവഴക്ക്, ശാരീരിക അതിക്രമത്തിലേക്കും സ്വത്ത് നശിപ്പിക്കുന്നതിലേക്കുമെത്തിയതിനെ തുടർന്ന് കേസിലെ ഇരുകക്ഷികളെയും ശിക്ഷിച്ച് കോടതി. ഗൾഫ് സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് ശിക്ഷിക്കപ്പെട്ടത്.
ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രകാരം, ഭർത്താവ് ഭാര്യയെ ആക്രമിക്കുകയും വഴക്കിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. അതേസമയം ഭാര്യ ആഡംബര വാഹനത്തിന്റെ ചില്ല് തകർത്ത് വാഹനത്തിന് കേടുപാടുകൾ വരുത്തി പ്രതികാരം ചെയ്തു എന്നും രേഖകൾ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. അൽ ബർഷയിലെ ഒരു വീട്ടുജോലിക്കാരി, അവർ ജോലിക്ക് നിന്ന സ്ഥലത്ത്, ഭാര്യയെ ഭർത്താവ് ആക്രമിച്ചതായി പരാതിപ്പെട്ടു. വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വടികൊണ്ട് അടിക്കുകയും ആക്രമണത്തിനിടെ ഭാര്യയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞതായി അൽ ഖലീജ് അറബിക് ദിനപത്രത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
തർക്കം രൂക്ഷമായപ്പോൾ മകനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകാൻ വീട്ടുടമയുടെ ഭർത്താവ് തന്നോട് പറഞ്ഞു. തുടർന്ന് ഭാര്യ പുറത്തുപോയി കാറിന്റെ ചില്ല് തകർത്തതായും പിൻവാതിലും പുറംഭാഗവും കൂടുതൽ തകർന്നതായും വീട്ടുജോലിക്കാരി പറഞ്ഞു.
ഭാര്യയെ ആക്രമിച്ചിട്ടില്ലെന്നും, സ്വയം പ്രതിരോധത്തിനായിട്ടാണ് താൻ അങ്ങനെ ചെയ്തതെന്നും, ഭാര്യ തന്നെ ആക്രമിക്കാൻ ശ്രമിച്ചതിനിടെ ആണ് അവർക്ക് പരിക്കേറ്റതെന്നും ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകി. ഭാര്യ വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ വാടക നൽകാൻ വൈകിയതിനാലും, ഭാര്യ മനഃപൂർവ്വം തന്റെ കാറിന് കേടുപാടുകൾ വരുത്തിയതിനാലുമാണ് തർക്കം ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു; കാറിന് 45,000 ദിർഹം ചെലവാകുന്ന കേടുപാടുകൾ സംഭവിച്ചതായും കണക്കാക്കുന്നതായി പറഞ്ഞു.
ചോദ്യം ചെയ്യലിൽ, വിവാഹവും ആയി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് തന്നെ ആക്രമിച്ചുവെന്നും സഹായത്തിനായി വിളിക്കുന്നത് തടയാൻ തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും ഭാര്യ പറഞ്ഞു. ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പേരിൽ മുമ്പ് അയാൾക്കെതിരെ പരാതി നൽകിയിരുന്നതായും അനുരഞ്ജനത്തിന് വിസമ്മതിച്ചതായും അവർ പറഞ്ഞു.
ഇരുവരും പരസ്പരം ആക്രമണം നടത്തിയ സംഭവത്തിൽ ഇരുകൂട്ടരെയും ശിക്ഷിക്കാൻ കോടതി തീരുമാനിച്ചു. രണ്ട് പേർക്കും 8,000 ദിർഹം വീതം പിഴ ആണ് കോടതി വിധിച്ച ശിക്ഷ.
ഇതിനെതിരെ നൽകിയ അപേക്ഷ അപ്പീൽ കോടതി തള്ളി. അക്രമാസക്തമായ സംഘർഷത്തിന് ഇരു കക്ഷികളും ഉത്തരവാദികളാണെന്ന് അപ്പീൽ കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി അപ്പീൽ കോടതി ആദ്യ വിധി ശരിവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates