

ദുബൈ: ഉദ്യോഗസ്ഥരെന്നോ ബാങ്ക് ജീവനക്കാരെന്നോ വ്യാജനേ ഫോൺ കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിച്ചുവരുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബൈ പൊലീസ് നടത്തുന്ന വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക (Be Aware of Fraud) എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
തട്ടിപ്പുകാർ പലപ്പോഴും സർക്കാർ സ്ഥാപനങ്ങളുടെയോ ബാങ്കിങ് സ്ഥാപനങ്ങളുടെയോ പ്രതിനിധികളായി അഭിനയിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൊതുജനങ്ങളിൽ വിവിധ കാര്യങ്ങൾ ഉന്നയിച്ച് ഭയം ജനിപ്പിച്ചോ അടിയന്തരാവശ്യമാണ് എന്ന് ബോധ്യപ്പെടുത്തിയോ ആയിരിക്കും തട്ടിപ്പ് നടത്തുക. ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ അല്ലെങ്കിൽ ഒറ്റത്തവണ കോഡുകൾ (ഒടിപി) പോലുള്ള വിശദാംശങ്ങൾ പങ്കിടാൻ ആളുകളെ അവർ പ്രേരിപ്പിക്കുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
പല കേസുകളിലും, ഇത് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനോ ഇരകളാക്കപ്പെടുന്നവരെ അടിയന്തര പണമിടപാടുകൾ നടത്താൻ നിർബന്ധിതരാക്കുന്നതിനോ കാരണമാകുന്നു എന്ന് ദുബൈ പൊലീസിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലെ ഒരു നിയമാനുസൃത സ്ഥാപനവും ഫോണിലൂടെയോ എസ്എംഎസ് വഴിയോ ഇത്തരം രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എത്ര യഥാർത്ഥമാണെന്ന് തോന്നിയാലും, ഇത്തരം സംശയാസ്പദമായ അഭ്യർത്ഥനകൾ അവഗണിക്കാനും ജാഗ്രത പാലിക്കാനും പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പല തട്ടിപ്പുകളും ഭയത്തെയും അടിയന്തിരാവശ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിഴ, നിയമപരമായ പ്രശ്നങ്ങൾ അല്ലെങ്കിൽ അക്കൗണ്ട് സസ്പെൻഷൻ എന്നിവ ഒഴിവാക്കാൻ ഉടനടി സ്വകാര്യ വിവരങ്ങൾ നൽകണമെന്ന് പലപ്പോഴും പറയാറുണ്ട്. ഈ സമ്മർദ്ദം ശരിയായ പരിശോധനകളില്ലാതെ സ്വകാര്യ വിവരങ്ങൾ പങ്കിടാൻ ആളുകളെ പ്രേരിപ്പിക്കും.
ഇത്തരം സമ്മർദ്ദങ്ങൾ വരുമ്പോൾ അവ ഒഴിവാക്കി. ഔദ്യോഗിക മാർഗങ്ങളിലേക്ക് കടക്കണം. നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സ്ഥിരീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അജ്ഞാതരായ കോളർമാരുമായോ സന്ദേശങ്ങളുമായോ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണം. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഔദ്യോഗികമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ ഒഴിവാക്കണം.
ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതും ടു ഫാക്ടർ ഓഥന്റിക്കേഷൻ പ്രാപ്തമാക്കുന്നതും അധിക സുരക്ഷ നൽകും. വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് വിളിക്കുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതും പ്രധാനമാണ്.
വഞ്ചനയ്‌ക്കോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ശ്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ആ വിവരം ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലെയോ ഔദ്യോഗിക വെബ്‌സൈറ്റിലെയോ പോലീസ് ഐ ( Police Eye) സേവനം വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates