മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി പ്രവാസി സംഘടനകൾ. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് സംഘടനകളുടെ വാദം.
കെ എം സി സി,ഓ ഐ സി സി തുടങ്ങിയ സംഘടനകൾ ബഹിഷ്ക്കരണ ആഹ്വാനവുമായി രംഗത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ബഹ്റൈന്‍ ഓകെ.ഓകെ (ഒന്നാണ് കേരളം ഒന്നാമതാണ് കേരളം), കേരളീയ സമാജം തുടങ്ങിയ സംഘടനകൾ രംഗത്ത് എത്തി.
2017ൽ മുഖ്യമന്ത്രി ബഹ്റൈനിൽ സന്ദർശനം നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികൾ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ എട്ട് വർഷമായിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആണ് യു ഡി എഫിന്റെ പ്രവാസി സംഘടനകളുടെ വാദം.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകാനാണ് മുഖ്യമന്ത്രി ബഹ്റൈനിൽ എത്തുന്നത് എന്നാണ് ഒ ഐ സി സി അടക്കമുള്ള സംഘടനകളുടെ കുറ്റപ്പെടുത്തൽ.
വിഷയത്തിൽ വിവാദം ഒഴിവാക്കാൻ കരുതലോടെയാണ് സിപിഎം സംഘടനകൾ പ്രതികരിച്ചത്. നവകേരള സൃഷ്ടിക്കായി കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാൻ കഴിയില്ലെന്നും ബഹ്റൈനിൽ നാളെ നടക്കുന്ന പ്രവാസി സംഗമത്തില്‍ എല്ലാ മലയാളികളും പങ്കുചേരണമെന്നുമാണ് സംഘടനകളുടെ നിലപാട്.
അതെ സമയം, നോര്‍ക്കയുടേയും,മലയാളം മിഷന് വിഭാഗത്തിന്റേയും,ബഹ്റൈനിലുള്ള ലോകകേരള സഭാംഗങ്ങളുടേയും നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രവാസി സംഗമം നടക്കും.
കേരളീയ സമാജത്തിലെ ഹാളും പരിസരവും സംഗമത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഹാളിന് പുറത്ത് എൽ ഇ ഡി സ്ക്രീനുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. 5000ത്തോളം പേർ ചടങ്ങളിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
