പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ നിയമനങ്ങൾ ഗണ്യമായി കുറഞ്ഞതായി പുതിയ റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച് 'നൗക്കരി ഗൾഫ് ഹയറിങ് ഇൻഡക്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
പ്രതിമാസം 10,000 ദിർഹം വരെ ശമ്പളമുള്ള ജോലികളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിലെ നിയമനങ്ങൾ 26 ശതമാനം കുറഞ്ഞു. യുഎഇയിൽ മൊത്തത്തിൽ നിയമനങ്ങൾ 23 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതിമാസം 11,000 മുതൽ 20,000 ദിർഹം വരെ ശമ്പളമുള്ള ജോലികളിൽ 22 ശതമാനവും, 21,000 മുതൽ 40,000 ദിർഹം വരെ ശമ്പളമുള്ള ജോലികളിൽ 19 ശതമാനവും ഇടിവുണ്ടായി. അതേസമയം 41,000 മുതൽ 80,000 ദിർഹം വരെ ശമ്പളമുള്ള ജോലികളിൽ ഇടിവ് 11 ശതമാനം മാത്രമാണ്. 80,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ശമ്പളം ലഭിക്കുന്ന ഉയർന്ന ശമ്പള ജോലികളിൽ വെറും 5 ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.
ആകെ നിയമനങ്ങൾ കുറഞ്ഞെങ്കിലും ഐ.ടി., ഡിജിറ്റൽ, ടെക് മേഖലകളിൽ നിയമനങ്ങളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഐ.ടി. ജോലികളിൽ 6 ശതമാനവും, ടെക് തസ്തികകളിൽ 3 ശതമാനവും മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ഡാറ്റ മേഖലകളിലെ നിയമനങ്ങൾ 20 ശതമാനത്തോളം വർധിച്ചു.
സെയിൽസ് & മാർക്കറ്റിങ് മേഖലയിൽ നിയമനങ്ങൾ 42 ശതമാനവും, എച്ച്.ആർ മേഖലയിൽ 34 ശതമാനവും, ഫിനാൻസ് മേഖലയിൽ 34 ശതമാനവും കുറഞ്ഞു. വ്യവസായ മേഖലകളിൽ ഓയിൽ, ഗ്യാസ്, എനർജി മേഖലയിൽ 30 ശതമാനം, ആരോഗ്യ-ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 24 ശതമാനം, റിയൽ എസ്റ്റേറ്റ്-നിർമാണ മേഖലയിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates