ദുബൈ: മിഡിൽ ഈസ്റ്റിലെ നിലവിൽ നിലനിൽക്കുന്ന സംഘർഷ അന്തരീക്ഷത്തിൽ പ്രധാന ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കലും (ഫ്ലൈറ്റ് സസ്‌പെൻഷൻ) മറ്റ് നടപടികളും നീട്ടുന്നതിനാൽ ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ യാത്രാ തടസ്സം രൂക്ഷമാകുന്നു.
ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെഡ്യൂളുകൾ മാറിയേക്കാമെന്ന് വിമാനക്കമ്പനികളുടെ അധികൃതർ അറിയിച്ചു.
യാത്രക്കാർ പുതിയ വിവരങ്ങൾക്കായി എയർലൈൻ കമ്പനികളുടെ ഔദ്യോഗിക സംവിധാനങ്ങളും എയർലൈൻ അപ്‌ഡേറ്റുകളും പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു.
ഇറാനെതിരെ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎഇ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. യു എ ഇയക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് പ്രതിരോധത്തിനായി യു എ ഇ അധികൃതർ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുകയാണ്.
ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ ഈ സംഘർഷ അന്തരീക്ഷം ബാധിക്കുന്ന സാഹചര്യത്തിൽ അവർക്ക് പൂർണ്ണമായും സൗകര്യപ്രദമായ സംവിധാനങ്ങൾ ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
“നിങ്ങളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, നിലവിലുള്ള സാഹചര്യം കാരണം മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള നിങ്ങളുടെ യാത്രയെ ബാധിച്ചാൽ എയർ ഇന്ത്യ പൂർണ്ണമായും യാത്രക്കാർക്ക് സൗകര്യപ്രദമായ പകരം സംവിധാനം നടപ്പാക്കുമെന്ന്,” എയർഇന്ത്യ പറഞ്ഞു.
ഫെബ്രുവരി 28-നോ അതിനുമുമ്പോ നടത്തിയ ബുക്കിങ്ങുകൾക്ക്, മാർച്ച് അഞ്ച് വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്ന യാത്രക്കാർക്ക്, അധിക ചാർജ് ഈടാക്കാതെ തന്നെ അവരുടെ ഫ്ലൈറ്റ് പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ അവരുടെ യഥാർത്ഥ പേയ്‌മെന്റ് രീതിയിലേക്ക് പൂർണ്ണമായ റീഫണ്ട് അഭ്യർത്ഥിക്കാനോ കഴിയും. എന്ന് അവർ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മാർച്ച് രണ്ടിന് രാത്രി 11.29 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിച്ചു.
“ ഈ മാറ്റിവെക്കൽ വിവരം ബുക്ക് ചെയ്ത യാത്രക്കാരെ അവരുടെ രജിസ്റ്റർ ചെയ്ത കോൺടാക്ട് വിശദാംശങ്ങൾ വഴി നേരിട്ട് അറിയിക്കും,” എന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
2026 ഫെബ്രുവരി 28 വരെ ഗൾഫ് മേഖലയിലേക്കോ തിരിച്ചോ യാത്ര ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക്, 2026 മാർച്ച് അഞ്ച് വരെ ഷെഡ്യൂൾ ചെയ്തിട്ടുള്ള യാത്രകൾക്ക്,തീയതി മാറ്റത്തിന് ഫീസൊന്നുമില്ലാതെ വീണ്ടും ഷെഡ്യൂൾ ചെയ്യാനോ പൂർണ്ണ റീഫണ്ടിനായി ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം നൽകും.
നിലനിൽക്കുന്ന അന്തരീക്ഷം മൂലമുണ്ടായ യാത്ര തടസ്സം നേരിട്ടവർക്ക് മറ്റ് സംവിധാനങ്ങൾക്ക് അവസരം ഒരുക്കുമെന്ന് ഇൻഡിഗോ എയർലൈൻ അറിയിച്ചു. മറ്റ് യാത്രാ സംവിധാനങ്ങൾ ശ്രമിക്കാനോ റീഫണ്ട് ക്ലെയിം ചെയ്യാനോ സാധിക്കുമെന്ന് എയർലൈൻ അറിയിച്ചു.
അബുദാബി, ദോഹ, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മാർച്ച് രണ്ട് വരെ നിർത്തിവച്ചതായി ആകാശ എയർ അറിയിച്ചു. മാർച്ച് ഏഴ് വരെ ഈ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ബുക്കിങ്ങുകൾക്ക്, യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും അനുവദിക്കും. യാത്രക്കാർ അത് സ്വീകരിക്കാം അല്ലെങ്കിൽ അധിക ചെലവില്ലാതെ അവരുടെ യാത്ര പുനഃക്രമീകരിക്കാം എന്ന് ആകാശ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates