

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. വധശിക്ഷയും,പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയമം പാസാക്കിയത്.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കാനും ലഹരി മരുന്നിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി മരുന്നിന്റെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങൾ രാജ്യത്ത് നിലനിന്നിരുന്നു.
ഇവ ലയിപ്പിച്ചാണ് പുതിയ നിയമം നിർമിച്ചത്. ഇതിലൂടെ കള്ളക്കടത്തുകാർ, വിതരണക്കാർലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യുന്നവർ എന്നിവർക്ക് കനത്ത പിഴക്കൊപ്പം വധശിക്ഷ വരെ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.
കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭ അറിയിച്ചു.
മന്ത്രിസഭ അംഗീകരിച്ച കരട് നിയമം അന്തിമ അംഗീകാരത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാൽ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
