

കുവൈത്ത് സിറ്റി: ലഹരി മരുന്നുമായി ബന്ധപെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്തുന്നത് തുടരുമെന്ന് കുവൈത്ത്. ഈ വർഷം 729 പേരെയാണ് നാടുകടത്തിയത്. വിവിധ കേസുകളിലായി 823 പ്രതികളെയും പിടികൂടിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷം 527 ലഹരിക്കടത്തുകൾ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ആയിരം കിലോയിൽ അധികം ലഹരി മരുന്നുകളും 31 ബാരൽ മദ്യവും,തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അടുത്തിടെ കുവൈത്തിൽ വിഷ മദ്യം കഴിച്ചു 160 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഈ വർഷം നാടുകടത്തിയവരിൽ ഭൂരിഭാഗം ആളുകളും മദ്യനിർമ്മാണവുമായി ബന്ധപെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates