കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്. ഇത് സംബന്ധിച്ച് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഈ നിയമഭേദഗതിയിലുണ്ട്.
കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായി സ്വദേശിവൽക്കരണ നിരക്ക് ഉയർത്തുക, നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ നൽകുക, ചില തസ്തികകൾ സ്വദേശികൾക്കായി സംവരണം ചെയ്യുക, കുവൈത്തിലെ യുവാക്കളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിന് വേണ്ടിയുള്ള നിയമഭേദഗതിയാണ് സമർപ്പിച്ചത് എന്ന് കുവൈത്ത് പൊതുമരാമത്ത് അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി അറിയിച്ചു.
ഓരോ അഞ്ച് വർഷം കഴിയുമ്പോഴും സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിശ്ചയിക്കണമെന്ന് ഈ ഭേദഗതിയിൽ പറയുന്നു. പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂലി നിശ്ചയിക്കേണ്ടത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
