ദോഹ: ഖത്തറിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറുന്ന മൈനകളെ തുരത്താൻ പൊതു ജനങ്ങളുടെ സഹായം തേടി അധികൃതർ. മൈനകളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിനുമായി ജനങ്ങൾ സഹകരിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശവും അധികൃതർ പുറത്തിറക്കി.
മൈനകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്നും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ബക്കറ്റുകൾ കൃത്യമായി അടച്ചു വെയ്ക്കുക. വീട്ടിലോ പരിസരത്തോ ചെറിയ ഹോളുകൾ ഉണ്ടെങ്കിൽ അവ അടയ്ക്കണം. ഉണങ്ങിയ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും അത് വഴി മൈനകൾക്ക് കൂട് നിർമ്മിക്കാൻ സാധിക്കാതെ വരുമെന്നും അധികൃതർ നൽകിയ നിർദേശത്തിൽ പറയുന്നു.
മൈനകളെ പിടികൂടാൻ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കെണികൾ നശിപ്പിക്കരുതെന്നും,കൂട്ടമായി ഇവയെ കണ്ടെത്തിയാൽ ആ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
കാഴ്ചയിൽ നിസ്സാരക്കാരൻ ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ മൈനകൾ കുഴപ്പക്കാരാണ്. ഇവയുടെ ആക്രമണ സ്വഭാവം മറ്റു പക്ഷിവർഗങ്ങളുടെ നിലനില്പിന് ഭീഷണിയാണ്. ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുന്നതിനൊപ്പം തന്നെ പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങളും ഇവ പടർത്തുകയും ചെയ്യും. 2022മുതൽ ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി 88,365 മൈനകളെയാണ് സർക്കാർ കൊന്നൊടുക്കിയത്.
മൈനകളെ നിരീക്ഷിക്കാനും പിടികൂടാനും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീൽഡ് വർക്ക് സംഘത്തെയും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates