റിയാദ്: രാജ്യത്ത് ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചയ്ക്കിടെ 19,000 നിയമലംഘകരെയാണ് പിടികൂടിയത്. നിലവില്‍ ആയിരത്തിലധികം വനിതകള്‍ ഉള്‍പ്പെടെ 23,600-ലധികം വിദേശികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞയാഴ്ച പിടിയിലായവരില്‍ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തവരുമാണ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,158 പേരും, രാജ്യം വിടാന്‍ ശ്രമിച്ച 54 പേരും ഇതില്‍ ഉള്‍പ്പെടുന്നു. പിടിയിലായവരില്‍ 16,400 പേരെ യാത്രാരേഖകള്‍ക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ 9,800 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുനിന്ന് നാടുകടത്തി.
നിയമലംഘകര്‍ക്ക് അഭയവും ജോലിയും നല്‍കി സംരക്ഷിച്ച എട്ടുപേരും പിടിയിലായിട്ടുണ്ട്. അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.